ന്യൂഡൽഹി: ഇന്ത്യ ലക്ഷ്യമിടുന്ന അഞ്ച് ട്രില്ല്യൺ ഡോളർ എന്ന ജിഡിപി ലക്ഷ്യം നേടണമെങ്കിൽ ഗോൾപോസ്റ്റ് മാറ്റേണ്ടി വരുമെന്ന ചിദംബരത്തിന്റെ പരാമർശത്തെ വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം നടത്തിയ പ്രസ്താവന അങ്ങേയറ്റം തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യ നിലവിൽ മൂന്ന് ട്രില്ല്യൺ എന്ന സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും, 2026ഓടെ 5 ട്രില്ല്യൺ എന്ന ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2026-27 ഓടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ഡോളർ കടക്കുമെന്ന ഐഎംഎഫ് പ്രവചനത്തെ പരിഹസിച്ചായിരുന്ന ചിദംബരത്തിന്റെ പരാമർശം.
‘ അമേരിക്കൻ സാമ്പത്തിക മോഡൽ പിന്തുടരണമെന്ന് ചിദംബരത്തിന് നിർദ്ദേശിക്കാം. ചിദംബരം പറയുന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ്, അദ്ദേഹത്തിന് എന്തും പറയാം. എന്നാൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത് തീർത്തും തെറ്റായ കാഴ്ചപ്പാടാണ്. 2026ൽ തന്നെ ഇന്ത്യ 5 ട്രില്ല്യൺ ഡോളറെന്ന സാമ്പത്തിക നേട്ടം കൈവരിച്ചിരിക്കും. കൊറോണ മഹാമാരിക്ക് മുൻപ് തന്നെ ഇന്ത്യ ഈ ലക്ഷ്യം മുന്നോട്ട് വച്ചിരുന്നു.
ഇപ്പോൾ തന്നെ നമ്മൾ മൂന്ന് ട്രില്ല്യൺ സമ്പദ്‌വ്യവസ്ഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. കൊറോണയ്‌ക്ക് ശേഷം വിവിധ മേഖലകളിലുള്ള രാജ്യത്തിന്റെ കുതിപ്പാണ് ഇതിന്റെ ആധാരം. കൊറോണയ്‌ക്ക് ശേഷം രാജ്യത്തിന് ലഭിക്കുന്ന അവസരങ്ങൾ വഴി അഞ്ച്-പത്ത് ട്രില്ല്യൺ ഡോളറെന്ന സ്വപ്‌നം വേഗത്തിൽ കൈവരിക്കാനാകുമെന്നും’ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Comments