തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരിക്കുകയാണ്. സർക്കാരിന്റെ വിശ്വാസ്യത തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. തനിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ പിടിച്ച് ജയിലടയ്‌ക്കുക എന്ന നയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് 50 ലധികം പേരാണ് മുഖ്യമന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിച്ചതിന് മാത്രം അഴിക്കുള്ളിലായത്. യഥാർത്ഥത്തിൽ കരിങ്കൊടി വീശിയാൽ ഏത് തരത്തിലുള്ള കേസാണ് എടുക്കുക എന്നാണ് ജനങ്ങൾക്കറിയേണ്ടത്.
കരിങ്കൊടി കാണിച്ചു എന്ന് കരുതി പുറം ലോകം കാണാൻ സമ്മതിക്കാത്ത വകുപ്പുകളൊന്നും പ്രതിഷേധക്കാർക്ക് എതിരെ ചുമത്താനാവില്ല എന്നതാണ് സത്യം. കരിങ്കൊടി കാണിച്ചാൽ സാധാരണയായി ഐപിസി 144,145 വകുപ്പുകൾ പ്രകാരമുള്ള കേസാണ് പോലീസ് ചുമത്താറുള്ളത്. നിയമവിരുദ്ധമായി സംഘം ചേരലിനാണ് കേസെടുക്കുന്നത്. രണ്ട് വർഷം വരെ തടവോ,പിഴയോ,തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റമാണിത്.
അതേസമയം വഴി തടഞ്ഞും വാഹനത്തിലേക്ക് മുന്നിലേക്ക് ചാടിയുമാണ് കരിങ്കൊടി വീശി പ്രതിഷേധം രേഖപ്പെടുത്തുന്നതെങ്കിൽ വകുപ്പ് മാറും. ഐപിസി 341 ആവും ചുമത്തുക. മറ്റൊരു വ്യക്തിയെ തടഞ്ഞ് വെയ്‌ക്കുന്നതിനുള്ള ശിക്ഷയാണ് ഇത്. ഒരു മാസം വരെ തടവോ 500 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഐപിസി 151 കൂടി ചുമത്തിയേക്കാം. പൊതുസമാധാനം തകർക്കാൻ സംഘം ചേരുന്നതിന് ചുമത്തുന്ന വകുപ്പാണിത്.
ജന്മനാട്ടിൽ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാണിച്ചതിന് ഇന്ന് മുപ്പത്തിയഞ്ചോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.















