ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരെ വധിച്ചു. ശ്രീനഗറിലെ ബെമിന മേഖലയിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റതായി കശ്മീർ സോൺ പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളും രഹസ്യരേഖകളും കണ്ടെടുത്തു.
സോപോർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട ഭീകരരുടെ സംഘത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും ഇവരുടെ നീക്കം നീരീക്ഷിച്ചു വരികയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയായ അബ്ലുല്ല ഗൗജ്രിയാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട രണ്ടാമത്തെയാൾ അനന്ത്നാഗ് സ്വദേശിയായ ആദിൽ ഹുസൈൻ മിർ എന്ന സൂഫിയാൻ ആണ്. 2018 ൽ വാഗയിൽ നിന്ന് സന്ദർശന വിസയിൽ ഇയാൾ പാകിസ്താനിലേക്ക് കടന്നിരുന്നു.
ഇന്നലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.മെയ് 13 ന് പോലീസ് ഓഫീസർ റെയാസ് അഹമ്മദിനെ കൊലപ്പെടുത്തിയ ജുനൈദ് ഷിഗോരി ഉൾപ്പടെയുള്ളവരാണ് ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
Comments