ലോകത്തെവിടെയെങ്കിലും ഇരുന്ന് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തിയാൽ എന്താണ് സംഭവിക്കുക.. ഇന്ത്യയിലല്ലോയെന്ന് കരുതി രക്ഷപ്പെടാമെന്ന് കരുതരുത്.. ഇന്ത്യയെ വെല്ലുവിളിച്ച് കുവൈറ്റിൽ രാജ്യവിരുദ്ധ പ്രഖ്യാപനം നടത്തിയവർക്കാണ് ഇപ്പോൾ പണികിട്ടിയിരിക്കുന്നത്. പൊതുസ്ഥലത്ത് ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് കുവൈറ്റ് സർക്കാരിന്റെ ഉത്തരവ്..
പ്രവാചക വിരുദ്ധ പരാമർശമെന്ന പേരിൽ ഒരു വിഭാഗമാളുകൾ ഇന്ത്യയിൽ കലാപാഹ്വാനം നടത്തിയപ്പോൾ അതിന്റെ ചുവടുപിടിച്ചായിരുന്നു കുവൈറ്റിലും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പ്രവാസികളുടെ പ്രതിഷേധത്തെ അത്ര നിസാരവൽക്കരിച്ച് കാണാൻ കുവൈറ്റ് ഭരണകൂടം ഒരുക്കമല്ലെന്നാണ് റിപ്പോർട്ട്. പ്രവാചക പരാമർശത്തിനെതിരെ പ്രതിഷേധിക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ നാടുകടത്താനാണ് കുവൈറ്റ് സർക്കാരിന്റെ നീക്കം..
കഴിഞ്ഞ വെള്ളിയാഴ്ച ജുമ പ്രാർത്ഥനകൾക്ക് ശേഷം കുവൈറ്റിലെ ഫഹഹീൽ മേഖലയിലായിരുന്നു പ്രവാസികൾ പ്രകടനം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്യാൻ കുവൈത്ത് സർക്കാർ ഉടൻ തന്നെ നിർദ്ദേശവും നൽകിയിരുന്നു. കുവൈറ്റിലെ നിയമമനുസരിച്ച് പ്രവാസികൾക്ക് സമരങ്ങളോ പ്രകടനങ്ങളോ നടത്താൻ അനുമതിയില്ല. തൊഴിൽ നിയമങ്ങളിൽ കടുത്ത നിഷ്‌കർഷത പുലർത്തുന്ന രാജ്യം കൂടിയാണ് കുവൈറ്റ്.
നിയമലംഘനം എന്ന ഗുരുതരമായ കുറ്റം ആരോപിച്ചാണ് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവാസികൾക്കെതിരെ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഇവരെ രാജ്യത്ത് നിന്നും പുറത്താക്കിക്കൊണ്ട് കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയാണ് കുവൈറ്റ് സർക്കാരിന്റെ ലക്ഷ്യം.
രാജ്യത്തിന്റെ നിയമം പരസ്യമായി ലംഘിച്ചവർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുടെ കാര്യത്തിലും കുവൈത്ത് സർക്കാർ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകില്ലെന്നാണ് വിവരം. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഇവരെ നാടുകടത്തുമെന്നാണ് കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം സൂചന നൽകുന്നത്. കുവൈറ്റിലെ സ്വദേശികൾ സംഘടിപ്പിക്കുന്ന സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുക്കുന്ന പ്രവാസികളെയും ഇതേ നടപടികളാണ് കാത്തിരിക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ ചാനൽ ചർച്ചയ്‌ക്കിടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചാണ് അന്താരാഷ്‌ട്ര തലത്തിലും കലാപം സംഘടിപ്പിക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഇത്തരത്തിൽ മതമൗലിക വാദികൾ കലാപാഹ്വാനം നടത്തിയിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അതത് സംസ്ഥാന സർക്കാരുകളുടെ തീരുമാനം. യുപിയിൽ കലാപം നടത്തിയവർക്കെതിരെ കർശന നടപടികളുമായാണ് യോഗി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിന്‌റെ ഭാഗമായി കാൺപൂരിലും പ്രയാഗ്‌രാജിലും കലാപത്തിന് ആഹ്വാനം ചെയ്ത സൂത്രധാരന്മാരുടെ വസതികൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി കഴിഞ്ഞു. ഇതിനെതിരെ ഇരവാദം ഉയർത്തി പ്രതിഷേധിക്കുന്ന ഇടതുലിബറലുകളും ഇസ്ലാമിസ്റ്റുകളും കുവൈറ്റ് സർക്കാരിന്റെ നടപടിയിൽ മൗനം പാലിക്കുകയാണ്.
Comments