കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ മൊത്തം കരിങ്കൊടിയാണ്. ബിരിയാണി ചെമ്പിൽ മുഖ്യമന്ത്രി ലോഹവും കറൻസിയും കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലാണ് കുറേ നാളുകളായി ഒരു മൂലയിൽ പൊടിപിടിച്ചിരുന്ന കരിങ്കൊടികളെ ഉണർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എങ്ങോട്ട് പോയാലും കരിങ്കൊടികളുമായി പ്രതിഷേധക്കാർ മുന്നിലുണ്ട്. ഇതുകൊണ്ടുതന്നെ സാധാരണക്കാർക്ക് കറുപ്പ് വസ്ത്രമോ മാസ്‌കോ ധരിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമായി. കറുപ്പു കണ്ടാൽ ഹാലിളകുന്ന മുഖ്യമന്ത്രി പിടിച്ച് അകത്തിടും. എന്തുകൊണ്ടാണ് കറുപ്പ് ഇത്ര പ്രശ്‌നക്കാരൻ ആകുന്നത്. കരിങ്കൊടി വീശി പ്രതിഷേധിച്ചാൽ എന്താണ് സംഭവിക്കുക. അറിയാം കരിങ്കൊടിയുടെ നിയമ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന്.
നിയമ സംവിധാനത്തിൽ കരിങ്കൊടി അത്ര വില്ലനൊന്നുമല്ല. അതായത് പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിക്കുക എന്നത് ഗുരുതര കുറ്റകൃത്യമല്ലെന്ന് സാരം. എങ്കിലും കരിങ്കൊടി കാണിക്കുന്നവർക്ക് തടവും പിഴയും ലഭിച്ചേക്കാം. എന്നാൽ ഭൂരിഭാഗം കേസുകളിലും കോടതിയ്‌ക്ക് പുറത്തുതന്നെ കരിങ്കൊടി വിഷയം പരിഹരിക്കപ്പെടുകയാണ് പതിവ്.
കറുപ്പ് പൊതുവേ ദു:ഖത്തെയും, മരണത്തെയുമെല്ലാം സൂചിപ്പിക്കുന്ന സൂചിപ്പിക്കുന്ന ഒരു പ്രതീകമാണ്. എന്നാൽ എന്ന് മുതലാണ് കരിങ്കൊടി പ്രതിഷേധത്തിന്റെ ചിഹ്നമായി മാറിയത്?. 18ാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ് കറുപ്പിന് പ്രതിഷേധത്തിന്റെ നിറം ലഭിച്ചത്. അക്കാലത്ത് നടന്ന സ്പാനിഷ് പിന്തുടർച്ചാ യുദ്ധത്തിൽ കാറ്റലോണിയൻ സൈന്യം വീ ലിവ് ഫ്രീ ഓർ വീ വിൽ ഡൈ എന്നെഴുതിയ കറുത്ത പതാക കയ്യിലേന്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കറുപ്പ് വസ്ത്രങ്ങളും കൊടിയും പ്രതിഷേധത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ ആരംഭിച്ചത്.
ഇന്ത്യയിലും ചരിത്രത്തിൽ ഇടം നേടിയ കരിങ്കൊടി പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. സൈമൺ കമ്മീഷനെതിരെ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ നടന്ന കരിങ്കൊടി പ്രതിഷേധം അവസാനിച്ചത് രൂക്ഷമായ ലാത്തിചാർജിലും അദ്ദേഹത്തിന്റെ മരണത്തിലുമാണ്.
കരിങ്കൊടി കാട്ടി പ്രതിഷേധിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 144,145 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുക്കുക. നിയമ വിരുദ്ധമായി സംഘം ചേരലാണ് ഈ രണ്ട് വകുപ്പുകളും സൂചിപ്പിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേർന്നാൽ രണ്ട് വർഷംവരെ തടവോ അല്ലെങ്കിൽ പിഴയോ അതുമല്ലെങ്കിൽ ഇവ രണ്ടുമോ ലഭിച്ചേക്കാം. വഴിയോരത്ത് നിന്ന് കരിങ്കൊടി കാണിക്കുന്നവർക്കാണ് മേൽപറഞ്ഞ ശിക്ഷകൾ ലഭിക്കുക.
അതേസമയം വഴി തടഞ്ഞും വാഹനത്തിന് മുൻപിലേക്ക് ചാടിയും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചാൽ വകുപ്പും മാറും. ഇത്തരം പ്രതിഷേധങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341 പ്രകാരമണ് കേസ് എടുക്കുക. മറ്റൊരു വ്യക്തിയെ തടഞ്ഞുവയ്‌ക്കുന്ന കുറ്റമാണ് ഇത്. ഒരു മാസം വരെ തടവോ 500 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഐപിസി 151 കൂടി ചുമത്തിയേക്കാം. പൊതുസമാധാനം തകർക്കാൻ സംഘം ചേരുന്നതിന് ചുമത്തുന്ന കുറ്റമാണ് ഇത്.
മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം രൂക്ഷമായതോടെയാണ് കറുപ്പിന് വിലക്കേർപ്പെടുത്തിയത്. കരിങ്കൊടിയുമായി പ്രതിഷേധിച്ച സംഭവത്തിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം സഞ്ചരിക്കുന്ന വഴിയിലും കറുപ്പിട്ട ഒരാളേയും കണ്ടുപോകരുതെന്നാണ് പോലീസിന്റെ ആജ്ഞ. എന്നാൽ പുത്തൻ ഇന്നോവ കാറിൽ ഞെളിഞ്ഞിരുന്ന് പോകുമ്പോൾ മുഖ്യമന്ത്രിയ്‌ക്ക് കറുപ്പൊരു പ്രശ്‌നമല്ലെന്നാണ് ഉയരുന്ന പരിഹാസം.
Comments