ചണ്ഡീഗഢ്: യുവാക്കൾക്ക് സൈനിക സേവനത്തിന് അവസരം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ‘അഗ്നിപഥ്‘ പ്രകാരം 4 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സർക്കാർ ഇതര ജോലികളിൽ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സായുധ സേനയെ ലോകത്തിലെ ഏറ്റവും മികച്ച സൈന്യമാക്കി മാറ്റാനുള്ള ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് അഗ്നിപഥ്. 17.5 വയസ്സ് മുതൽ 21 വയസ്സുവരെ പ്രായമുള്ളവർക്കാണ് പദ്ധതി പ്രകാരം സൈനിക സേവനത്തിന് അവസരം. പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമ സേനകളിലേക്ക് പദ്ധതി പ്രകാരം നിയമിക്കും.
‘അഗ്നിപഥ്‘ പദ്ധതി പ്രകാരം നിയമിതരാകുന്ന സേനാംഗങ്ങളെ അഗ്നിവീരന്മാർ എന്നാകും വിളിക്കുക. പെൺകുട്ടികൾക്കും പദ്ധതിയുടെ ഭാഗമാകാം. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള ആദ്യ റിക്രൂട്ട്മെന്റ് റാലി വരുന്ന 90 ദിവസങ്ങൾക്കുള്ളിൽ നടക്കും. 45,000 പേർക്കാണ് ആദ്യ ഘട്ടത്തിൽ നിയമനം.
ഏകീകൃത ഓൺലൈൻ സംവിധാന പ്രകാരമായിരിക്കും നിയമന നടപടികൾ. 2023 ജൂലൈ മാസത്തോടെ ആദ്യ ബാച്ച് സേവനം ആരംഭിക്കും. മികച്ച ശമ്പളവും ഇൻഷുറൻസ് പരിരക്ഷയും അഗ്നിവീരന്മാർക്ക് ലഭിക്കും.
Comments