ന്യൂഡൽഹി : രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം അവസാനിച്ചു. 17 പ്രതിപക്ഷ പാർട്ടികൾ സംഘടിച്ച യോഗത്തിൽ ഒരാളെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രസിഡന്റ് സ്ഥാനാർത്ഥി ആരായിരിക്കും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമെന്നും അവരെ എല്ലാ പാർട്ടികളും പിന്തുണയ്‌ക്കുമെന്നും യോഗത്തിന് ശേഷം മമത ബാനർജി പറഞ്ഞു. എൻസിപി നേതാവ് ശരദ് പവാറിന്റെ പേരാണ് തുടക്കം മുതൽ മമത ബാനർജിയും മറ്റ് പ്രതിപക്ഷ നേതാക്കളും നിർദ്ദേശിക്കുന്നത്. എന്നാൽ തനിക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് പവാർ ആവർത്തിച്ചുപറയുകയാണ്.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെയും മഹാത്മാ ഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണ ഗാന്ധിയുടെയും പേരുകളാണ് യോഗത്തിൽ ഉയർന്നുകേട്ടത്. ഇടത് പാർട്ടികളാണ് മുൻ പശ്ചിമ ബംഗാൾ ഗവർണർ കൂടിയായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജൂലൈ 18 നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21 നാണ് വോട്ടെണ്ണൽ.
22 പാർട്ടികളെ ക്ഷണിച്ചെങ്കിലും 17 പാർട്ടികൾ മാത്രമാണ് യോഗത്തിന് എത്തിയത്. യോഗത്തിൽ മുഖ്യസ്ഥാനം വഹിക്കേണ്ടിയിരുന്ന ടിആർഎസ് ഉൾപ്പെടെയുളളവർ വിട്ടുനിൽക്കുകയാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്തി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാക്കൾ, സിപിഐ എംഎൽ, ആർഎസ്പി, ശിവസേന, എൻസിപി, ആർജെഡി, ഡിഎംകെ, ആർഎൽഡി, ജെഎംഎം, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികൾ മാത്രമാണ് യോഗത്തിനെത്തിയിരിക്കുന്നത്. എഎപി, അകാലിദൾ തുടങ്ങിയ പാർട്ടി പ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എൻഡിഎയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് അണിനിരത്താനുള്ള മമതയുടെ ശ്രമത്തിന് പ്രധാന പാർട്ടികൾ വിട്ടുനിന്നത് ആദ്യം തന്നെ കല്ലുകടിയായി.
Comments