പാലക്കാട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരസ്യമായി ഭീഷണിപ്പെടുത്തി ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി. പോലീസിനോട് മാറി നിൽക്കാൻ പറഞ്ഞ് ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുക്കുമെന്നും യൂത്ത് കോൺഗ്രസുകാർ കുടുംബത്തോടെപ്പം ഭക്ഷണം കഴിച്ച് വീട്ടിലിരിക്കില്ലെന്നുമാണ് ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്റെ ഭീഷണി.
സർക്കാരിനെ അങ്ങ് മൂക്കിൽ വലിച്ചുകയറ്റാമെന്ന് ഇതിന് മുൻപും പലരും കരുതിയതാണ് 1959 ൽ ബാലറ്റിലൂടെ അധികാരത്തിലെത്തിയ സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിലുളള കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിടുമ്പോഴുണ്ടായിരുന്ന കരുത്തും ശേഷിയും ഒന്നും ഇന്ന് കോൺഗ്രസിനില്ല. അത് അവരാദ്യം മനസിലാക്കണം. ഇന്ന് ഞങ്ങൾ ഒന്ന് നിവർന്ന് നിന്നാൽ, ഒന്ന് തീരുമാനിച്ചാൽ, ഒന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചാൽ അതിൽ ഒലിച്ചുപോകുന്ന യൂത്ത് കോൺഗ്രസേ മണ്ണാർക്കാട്ട് അങ്ങാടിയിൽ ഉളളൂവെന്നും റിയാസുദ്ദീൻ പറയുന്നു.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടത്തിയ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിലാണ് സിപിഎം ജില്ല കമ്മറ്റി അംഗവും, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ കെ.സി റിയാസുദ്ദീന്റെ വാക്കുകൾ. മണ്ണാർക്കാട്ടെ കോൺഗ്രസുകാർ ഡിവൈഎഫ്‌ഐക്കാരുടെ ചിരിക്കുന്ന മുഖം മാത്രമേ കണ്ടിട്ടുളളൂ.
അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. ഒരു ഘട്ടം കഴിയുമ്പോൾ ഞങ്ങൾ പറയും പോലീസിനോട് മാറി നിൽക്കാൻ. പിന്നെ പിണറായിക്ക് എങ്ങനെ സുരക്ഷ കൊടുക്കണമെന്ന് ഡിവൈഎഫ്‌ഐയ്‌ക്ക് അറിയാം. അങ്ങനെ വന്നാൽ കേരളത്തിലെ ഒന്നേകാൽ ലക്ഷം പോലീസും രാജ്യത്തെ മുഴുവൻ പട്ടാളവും നിങ്ങൾക്ക് സുരക്ഷയൊരുക്കിയാലും വീട്ടിൽ കിടന്നുറങ്ങാൻ കേരളത്തിന്റെ മണ്ണിൽ സമ്മതിക്കില്ലെന്നും റിയാസുദ്ദീൻ പറയുന്നു.
ഇത് സമാധാനപരമായി നടത്തിയ പ്രകടനമാണ്. പക്ഷെ അതിര് വിട്ടാൽ ഞങ്ങൾ അങ്ങ് കയറി വരും വീട്ടിൽ ഉമ്മായ്‌ക്കും ബാപ്പയ്‌ക്കുമൊപ്പം ഭക്ഷണം കഴിച്ച് സുഖമായി കഴിയുന്ന ഈ സംവിധാനത്തിന് ഡിവൈഎഫ്‌ഐക്കാരുടെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരുമെന്നും റിയാസുദ്ദീൻ ഭീഷണി മുഴക്കി.
Comments