ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന കുപ്രചാരണങ്ങളിലും അക്രമങ്ങളിലും പ്രതികരണവുമായി മുൻ വ്യോമസേന മേധാവി. അഗ്നിപഥ് പദ്ധതി യുവാക്കൾക്ക് സ്ഥിരം നിയമനം നഷ്ടപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുൻ വ്യോമസേന മേധാവി ആർ കെ എസ് ബദൗരിയ.
പ്രതിരോധ സേനകളിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സ്ഥിരം തൊഴിൽ നഷ്ടമാകുമെന്നാണ് പ്രചാരണം. ഇതിന്റെ പേരിലാണ് പ്രതിഷേധങ്ങളും വ്യാപക അക്രമങ്ങളും അരങ്ങേറുന്നത്. ഇതിന്റെയൊന്നും ഒരു ആവശ്യവുമില്ലെന്നും വ്യോമസേന മേധാവി പറഞ്ഞു.
പദ്ധതിയെ കുറിച്ച് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത്. മാദ്ധ്യമങ്ങളിൽ വന്ന ചില കാഴ്ചപ്പാടുകളാണ് യുവാക്കളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. ഇത് ദൗർഭാഗ്യകരമാണെന്ന് മുൻ വ്യോമസേന മേധാവി ആർ കെ എസ് ബദൗരിയ വ്യക്തമാക്കി.
അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമികൾ അഴിഞ്ഞാടി. ബിഹാറിൽ വ്യാപകമായി അഴിഞ്ഞാടുന്ന അക്രമികൾ രണ്ട് ട്രെയിനുകൾക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ 22 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ബിഹാറിന് പുറമേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും അക്രമികൾ തെരുവുകൾ കൈയ്യേറി.
Comments