അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട. 250 കോടി രൂപ വില വരുന്ന 56 കിലോ ഹെറോയിനുമായി ഗുജറാത്ത് തീരത്തേയ്‌ക്കടുത്ത പാകിസ്താൻ ബോട്ടാണ് പിടികൂടിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാക് ബോട്ട് പിടിച്ചെടുത്തത്. 9 പാകിസ്ഥാൻ പൗരന്മാരടക്കം 12 പേരെ സേന കസ്റ്റഡിയിലെടുത്തു.
ഇന്റർനാഷണൽ മാരിടൈം ബൗണ്ടറി ലൈനിന്റെ 14 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് അൽ-ഹജ് എന്ന പാകിസ്താൻ ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരാണ് ഹെറോയിൻ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്.
ജൂൺ 6 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയിരുന്ന പരിശോധനയിൽ 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിച്ചെടുത്തിരുന്നു. പിന്നാലെ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഇന്നും സമാനമായ തരത്തിൽ മയക്കുമരുന്നുമായി പാകിസ്താൻ പൗരന്മാർ പിടിയിലാവുന്നത്. ഗുജറാത്ത് തുറമുഖങ്ങൾ വഴി ഭാതത്തിന്റെ മണ്ണിലേയ്‌ക്ക് വൻ തോതിൽ പണവും മയക്കുമരുന്നും കടത്താൻ ശ്രമിക്കുന്നുണ്ടെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാകിസ്താൻ കോപ്പുകൂട്ടുന്നുണ്ടെന്നും ഗുജറാത്ത് എടിഎസ് പറഞ്ഞു.
Comments