പ്രേതം ,ആത്മാവ് ഇവയൊക്കെ ഇന്നും നമ്മെ ഭയപ്പെടുത്തുന്ന സങ്കൽപ്പങ്ങളാണ്.എത്ര ഒക്കെ മാറ്റങ്ങൾ വന്നാലും നാം നിൽക്കുന്നിടത്ത് പ്രേതസാന്നിധ്യമുണ്ടോന്ന് തോന്നിയാൽ വെറുതെ ആണെങ്കിലും ചുറ്റും നാം ഒന്ന് നോക്കും .അറിയാതെ ആണെങ്കിലും ഹൃദയം നിലക്കുന്നുണ്ടോ എന്ന് തോന്നിപോകും.ആ നിൽക്കുന്ന സ്ഥലത്ത് നിന്ന് എത്രയും വേഗം മറ്റൊരിടത്തേക്ക് മറാനുള്ള വഴികൾ നാം തിരയും . എന്നാൽ ഒരു അറുപതുകാരി ലോകത്തിലെ തന്നെ ഏറ്റവും ഭീതിജനകമായ വീട്ടിൽ താമസം ആക്കിയാലോ ?
കരോളിൻ ഹംഫ്രീസാണ് പതിറ്റാണ്ടുകളായി അത്തരമൊരു വീട്ടിൽ കഴിയുന്നത്. ഈ വീട്ടിൽ ഭീതി സൃഷ്ടിക്കുന്നത് അദൃശ്യശക്തികളോ ,പാരാനോർമ്മൽ ആക്ടിവിറ്റികളോ ഒന്നുമല്ല.മറിച്ച് വീടിന്റെ ഏത് ഭാഗത്ത് കുഴിച്ചാലും ലഭിക്കുന്ന ശവശരീരങ്ങളാണ്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഈ പ്രേതഭവനം. എൻഷ്യന്റ് റാം ഇൻ എന്ന് പേര് നൽകിയിരിക്കുന്ന ഈ വീട്ടിൽ 1968 ൽ തന്റെ എട്ടാം വയസ്സിലാണ് കരോളിൻ കുടുംബവുമൊത്ത് താമസിക്കാൻ എത്തിയത്. ആയിരം വർഷം പഴക്കം ചെന്ന വീട് ലോഡ്ജാക്കി മാറ്റാനുള്ള ഉദ്ദേശത്തോടെയാണ് കുടുംബം വാങ്ങിയത്. എന്നാൽ വീട് സ്വന്തമാക്കി അധികം കഴിയുംമുമ്പ് ഒരു സിദ്ധനാണ് വീട്ടിൽ ഒളിച്ചിരിക്കുന്ന മറ്റു ചില കാര്യങ്ങളെ കുറിച്ചുള്ള സൂചന നൽകിയത്. വീടിന്റെ തറയ്‌ക്കു താഴെ എല്ലാഭാഗത്തും ബലി നൽകപ്പെട്ട കുട്ടികളുടെ ജഡങ്ങൾ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതേതുടർന്ന് കരോളിന്റെ അച്ഛനായ ജോൺ ചില ഭാഗങ്ങൾ കുഴിച്ച് നോക്കിയപ്പോൾ എല്ലുകളും അതിനോടൊപ്പം ചേർത്ത് കുഴിച്ചിട്ട നിലയിൽ കഠാരകളും ലഭിച്ചു. കഠാരകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പരിശോധനകളിൽ തെളിഞ്ഞത്.
തുടർന്ന് വീടിന്റെ ഒരു ഭാഗത്തെ തറ കുഴിച്ചു നോക്കിയപ്പോൾ എല്ലുകളുടെ വലിയൊരു കൂനയും കണ്ടെടുത്തു. എല്ലുകൾ കണ്ട വിദഗ്ധർ അത് മനുഷ്യരുടെതാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.പിന്നീട് വീടിന്റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ വിചിത്രവും ,ഭീതിജനിപ്പിക്കുന്നതുമായ പല വസ്തുക്കളും ലഭിച്ചു.അതിലോന്നായിരുന്നു അഞ്ഞൂറിൽപരം വർഷങ്ങൾ പഴക്കംചെന്ന മമ്മി രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പൂച്ച.ദുർഭൂതങ്ങളെ അകറ്റിനിർത്താനാവാം പൂച്ചയെ മമ്മി രൂപത്തിൽ സൂക്ഷിച്ചത് എന്നാണ് ഇവർ കരുതുന്നത്.
വീട് വാങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അതിനുള്ളിൽനിന്നും പലതും കരോളിനും കുടുംബത്തിനും കണ്ടെടുക്കാൻ സാധിക്കുന്നുണ്ട്. അടുത്ത കാലത്തും വീട്ടിൽ നിന്ന് താടിയെല്ലും തലയോട്ടിയും തുടയെല്ലും അടക്കമുള്ള ശരീര ഭാഗങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. പുരാതനകാലത്ത് പാഗൻ സംസ്‌കാരം പിന്തുടർന്നിരുന്നവരുടെ ശവശരീരങ്ങൾ അടക്കം ചെയ്തിരുന്ന സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.
അതേസമയം പാരാനോർമൽ ആക്റ്റിവിറ്റികളപ്പറ്റി ഗവേഷണം നടത്തുന്നവരും ഗോസ്റ്റ് ഹണ്ടർമാരും ഈ വീട്ടിലെ നിത്യ സന്ദർശകരാണ്.ഇവരുടെ പരിശോധനയിൽ അതീന്ദ്രീയ ശക്തികളുടെ സാന്നിദ്ധ്യം ഉള്ളതായാണ് തെളിഞ്ഞത്.ഇവിടെ ഉണ്ടായിരുന്ന ചില നിലവറകൾ ഇഷ്ടികവച്ച് അടച്ചതിന് ശേഷമാണ് തങ്ങൾക്ക് കൈമാറിയതെന്നും വീടിനുള്ളിൽ കണ്ടെത്താൻ കഴിയാത്ത ഇടനാഴികൾ ഉണ്ടെന്നും ഇവർ പറയുന്നുണ്ട്. ഇത്തരം ഇടനാഴികൾ സമീപത്തുള്ള പള്ളിയുമായി വീടിനെ ബന്ധിപ്പിക്കുന്നതാണെന്നാണ് ഇവരുടെ വിശ്വാസം .
Comments