ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വ കാലത്തേക്ക് സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ അനാവശ്യപ്രതിഷേധം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ മാർഷൽ വി ആർ ചൗധരി. പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഒരിക്കലും പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിപഥിനെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ യുവാക്കൾ പ്രതിഷേധമുയർത്തുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്.
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ലഭിക്കില്ല. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾ പ്രതിഷേധിക്കുന്നവരിൽ ഉണ്ടെങ്കിൽ അവരോടും ഇതാണ് പറയാനുള്ളത്. തെറ്റിദ്ധാരണയെ തുടർന്നുള്ള നിങ്ങളുടെ പ്രതിഷേധത്തിന് ഭാവിയിൽ വലിയ വിലയാണ് നൽകേണ്ടിവരികയെന്നും വി ആർ ചൗധരി ഓർമ്മിപ്പിച്ചു.
അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ശക്തമായി അപലപിക്കുന്നു. ഇത് ഒരു പരിഹാരമല്ല. ഇതിന്റെയെല്ലാം അവസാനം പോലീസ് വെരിഫിക്കേഷൻ ആണ്. അനവാശ്യ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആർക്കും പോലീസ് ക്ലിയറൻസ് ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ രംഗത്ത് അഗ്നിപഥ് വലിയൊരു ചുവടുവയ്പ്പാണ്. ആശങ്കയുള്ളവർക്ക് അടുത്തുള്ള സൈനിക ഓഫീസുകളിൽ എത്തി വിവരങ്ങൾ ആരായാം. ഇപ്പോൾ യുവാക്കൾക്ക് ചെയ്യാനുള്ളത് ശരിയായ വിവരങ്ങൾ മാത്രം സ്വന്തമാക്കുക എന്നതാണ്. എല്ലാവരും പദ്ധതിയെക്കുറിച്ച് മനസ്സിലാക്കണം. അപ്പോൾ പദ്ധതിയുടെ ഗുണങ്ങൾ എന്തെന്ന് തിരിച്ചറിയാൻ സാധിക്കും. നിങ്ങളുടെ എല്ലാ ആശങ്കയും പരിഹരിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments