മുംബൈ : മഹാരാഷ്‌ട്രയിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ ഒന്നിച്ചെഴുതിയ അച്ഛനും മകനും നേരത്തെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ഇപ്പോൾ മഹാരാഷ്‌ട്ര ബോർഡ് എക്‌സാം ഫലം വന്നപ്പോൾ മകൻ പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ അച്ഛൻ ഭാസ്‌കർ വാഗ്മരെ പരീക്ഷ വിജയിച്ചു.
ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് കുടുംബം പുലർത്താൻ ജോലി ചെയ്യേണ്ടിവന്നയാളാണ് ഭാസ്‌കർ വാഗ്മരെ. പഠിക്കാൻ അതിയായ ആഗ്രഹം വന്നതോടെയാണ് പത്താം ക്ലാസ് എഴുതിയെടുക്കാൻ തീരുമാനിച്ചത്. പത്താം ക്ലാസ് പരീക്ഷ പാസായതിന്റെ സന്തോഷത്തലാണെങ്കിലും മകൻ രണ്ട് പേപ്പറുകളിൽ തോറ്റതിന്റെ വിഷമം അദ്ദേഹത്തിനുണ്ട്. സപ്ലിമെന്ററി പരീക്ഷയിൽ വിജയിക്കാൻ മകൻ സഹിലിന് എല്ലാ പിന്തുണയും നൽകുമെന്നാണ് ഭാസ്‌കർ വാഗ്മരെ പറയുന്നത്. മകൻ സാഹിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
തന്റെ അച്ഛൻ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചത് ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടെന്ന് സാഹിൽ പറഞ്ഞു. അതുപോലെതന്നെ താനും ഇത് ഉപേക്ഷിക്കില്ല. താൻ സപ്ലിമെന്ററി പരീക്ഷകൾക്ക് തയ്യാറെടുക്കുകയും പേപ്പറുകൾ ക്ലിയർ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുമെന്ന് സാഹിൽ പറഞ്ഞു.
30 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാസ്‌കർ വാഗ്മരെ ഇത്തവണ മകനൊപ്പം പരീക്ഷയെഴുതിയത്. കൂടുതൽ പഠിക്കാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, പക്ഷേ കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം അതിന് സാധിച്ചില്ല. എന്നാൽ ഇനി ചില കോഴ്‌സുകൾ ചെയ്യാൻ വേണ്ടിയാണ് വീണ്ടും പഠനം ആരംഭിച്ചത്. താൻ എല്ലാ ദിവസവും പഠിക്കുകയും ജോലിക്ക് ശേഷം പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയും ചെയ്യാറുണ്ടെന്ന് വാഗ്മരെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments