കോഴിക്കോട്: കൂളിമാട് പാലം തകർച്ചയിൽ സിപിഐഎം നേതൃത്വത്തിലുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ നിലവിൽ കൂടുതൽ നടപടിയുടെ ആവശ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മെറിറ്റ് അടിസ്ഥാനത്തിൽ ഉള്ള നടപടി എടുത്തിട്ടുണ്ട്. ഊരാളുങ്കൽ ചെയ്ത നല്ല പ്രവർത്തികൾ പരിഗണിക്കാതിരിക്കാനാവില്ലെന്നും മന്ത്രിയുടെ വിശദീകരിച്ചു.
കൂളിമാട് പാലം തകർന്നു വീണ സംഭവത്തിൽ നിർമാണ കരാർ എടുത്ത സിപിഐഎം നേതൃത്വം നൽകുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സോസൈറ്റിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും പൊതുമരാമത്തു വകുപ്പും സ്വീകരിച്ചത്. ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക പിഴവാണ് അപകടകാരണം എന്ന ഊരാളുങ്കലിന്റെ വാദം പൊതുമരാമത്ത് വിജിലൻസ് വിഭാഗം ആവർത്തിക്കുകയും അതിനനുസൃതമായ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഊരാളുങ്കലിനു താക്കീത് നൽകുക മാത്രമാണ് ഉണ്ടായത്. ഊരാളുങ്കലിനെതിരെ കൂടുതൽ നടപടിയുടെ ആവശ്യമില്ലെന്നും അവർ ചെയ്ത മറ്റു നല്ല പ്രവർത്തികളെ പരിഗണിക്കാതിരിക്കാനാവില്ലെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് നൽകുന്ന ന്യായീകരണം.
സംഭവത്തിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി നിർദ്ദേശിച്ചിട്ടുണ്ട്. എക്‌സികുട്ടീവ് എഞ്ചിനിയറോടും അസിസ്റ്റന്റ് എഞ്ചിനിയറോടും ആവശ്യപ്പെട്ട വിശദീകരണം ലഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടി എടുക്കാമെന്നും മന്ത്രി പറയുന്നു. എന്നാൽ പാലം നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് മറച്ചു വയ്‌ക്കാനാണ് ഊരാളുങ്കലിനെ സംരക്ഷിക്കുന്നതെന്നമാണ് പ്രതിപക്ഷകക്ഷികളുടെ വിമർശനം.
Comments