ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ പ്രതിഷേധ മാർച്ചിനിടെ തന്നെ പോലീസ് വലിച്ചിഴച്ചുവെന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിന്റെ ആരോപണം തെറ്റെന്ന് തെളിവുകൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ റഹീമിനെ വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ ഇല്ല. റഹീമും കൂടെയുണ്ടായിരുന്നവനിതാ നേതാക്കൾ ഉൾപ്പെടെയുളളവരും സുരക്ഷാസേനയെ വലിച്ചു താഴെയിടാനും ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
മാർച്ചിനൊപ്പം നടക്കുമ്പോഴും റഹീം സുരക്ഷിതനായിരുന്നു. കുറെ സമയം പ്രവർത്തകർക്കിടയിലും അവസാനഘട്ടത്തിൽ മുൻപിലുമായിരുന്നു റഹീം. മുൻപിലായിരുന്നെങ്കിലും സുരക്ഷാസേന റഹീമിനെ തളളിമാറ്റുക പോലും ചെയ്യുന്നില്ലെന്ന് ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.
റോഡിൽ ഇരുന്ന് പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് ഇവരെ നീക്കാൻ സുരക്ഷാ സേന നിർബന്ധിതരായത്. ആദ്യം വനിതാ നേതാവും പിന്നാലെ റഹീം ഉൾപ്പെടെയുളള മറ്റുളളവരും റോഡിൽ കുത്തിയിരുന്നു. ഇവരെ നീക്കാൻ ശ്രമിച്ചതോടെ പരസ്പരം കൈ കോർത്ത് പിടിച്ച് ബലം പ്രയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ വനിതാ നേതാക്കൾ ആക്രോശിക്കുന്നതും അവരെ വലിച്ച് താഴെ വീഴ്‌ത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
റോഡിൽ കിടന്ന റഹീമിനെ പോലീസ് വാഹനത്തിലേക്ക് മാറ്റാൻ ശ്രമിച്ചു. ഇതിനെ ചെറുക്കാൻ റഹീം ഒപ്പമുണ്ടായിരുന്നവരുടെ കൈ കോർത്ത് പിടിച്ച് റോഡിൽ കിടന്നു. സുരക്ഷാസേനാംഗങ്ങൾ കൈയ്യിൽ പിടിച്ച് എഴുന്നേൽപിക്കാൻ നോക്കിയെങ്കിലും ബലം പ്രയോഗിച്ചതിനാൽ നടന്നില്ല. തുടർന്നാണ് കൈയ്‌ക്കും കാലിനും പിടിച്ച് തൂക്കിയെടുത്ത് വാഹനത്തിലേക്ക് കയറ്റിയത്.
ഇതിന് ശേഷം മലയാളം വാർത്താചാനലുകൾക്ക് നൽകിയ പ്രതികരണത്തിലാണ് റോഡിലൂടെ വലിച്ചിഴച്ചതായി റഹീം ആരോപിച്ചത്. പോലീസ് വാഹനത്തിൽ ഇരുന്ന് ഫോണിലൂടെയായിരുന്നു ചാനലുകളുമായി സംസാരിച്ചത്.
Comments