കൊച്ചി: പെരുമ്പാവൂരിൽ ആക്രിക്കച്ചവടത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. ആക്രിവ്യാപാരത്തിന്റെ മറവിൽ 250 കോടി രൂപയുടെ വ്യാജബിൽ നിർമിച്ചതായാണ് കണ്ടെത്തൽ.
ഇന്ന് പുലർച്ചെ മുതൽ ജിഎസ്ടി വിഭാഗം നടത്തിയ റെയ്ഡിലാണ് നികുതി വെട്ടിപ്പ് പിടികൂടിയത്. സായുധ പോലീസിന്റെ സഹായത്തോടെയായിരുന്നു ജിഎസ്ടി വിഭാഗത്തിന്റെ റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശികളായ അസ്കർ അലി, റിൻഷാദ് എന്നിവരെ പോലീസ് തിരയുകയാണ്. റെയ്ഡിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയെന്നാണ് സൂചന.
നിരക്ഷരരായവരുടെ വോട്ടർ ഐഡിയും ആധാർ കാർഡും വാങ്ങി വ്യാജ രജിസ്ട്രേഷൻ നടത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ജിഎസ്ടി അധികൃതർ വ്യക്തമാക്കി. 25 കോടിയോളം രൂപ ജിഎസ്ടി ഇനത്തിൽ മാത്രം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതികളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും ഉൾപ്പെടെയാണ് ജിഎസ്ടി സംഘം റെയ്ഡ് നടത്തിയത്. പെരുമ്പാവൂരിൽ ആക്രി കൂടാതെ അടയ്ക്ക വ്യാപാരത്തിന്റെയും പ്ലൈവുഡിന്റെയും എല്ലാം മറവിൽ ജിഎസ്ടി വെട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം.
Comments