മുംബൈ: 33 ശിവസേന എംഎൽഎമാരും ഏഴ് സ്വതന്ത്രരുമടക്കം 40 മഹാരാഷ്‌ട്ര എംഎൽഎമാർ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ച് രംഗത്ത് വന്നു. ഇതോടെ മഹാരാഷ്‌ട്ര സർക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ്. നിയമസഭ പിരിച്ചുവിടുമെന്ന സൂചനയാണ് മഹാരാഷ്‌ട്ര സർക്കാരിന്റെ ഭാഗത്ത് നിന്നു വരുന്നത്. മഹാരാഷ്‌ട്ര സർക്കാരിൽ പ്രതിസന്ധി രൂക്ഷമായതോടെ വിമത ശിവസേന എം എൽഎ ഏകനാഥ് ഷിൻഡെ പ്രശ്നപരിഹാരത്തിന് ഉപാധിവെച്ചിരുന്നു. ബിജെപിയുമായി സഖ്യത്തിലെത്തണമെന്നായിരുന്നു മുന്നോട്ട് വെച്ച നിർദ്ദേശം. ഇപ്പോൾ ഏകനാഥ് ഷിൻഡെ മുന്നോട്ട് വെച്ച ഉപാധിയെ പിന്തുണച്ചുകൊണ്ട് 40 എംഎൽഎമാർ ഒപ്പിട്ടുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
സംസ്ഥാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് വിമത നിയമസഭാംഗങ്ങൾ ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് കത്തെഴുതിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബിജെപി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയിലെ ഒരു ഹോട്ടലിലാണ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 40 എംഎൽഎമാർ നിലവിൽ. മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിൽ ഷിൻഡെയും മറ്റ് എംഎൽഎമാരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ വന്നതോടെ ശിവസേനയിൽ പൊട്ടിത്തെറി രൂപപ്പെട്ടിട്ടുണ്ട്.
കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയത് ശിവസേനയുടെ ഹിന്ദുത്വ ആശയത്തിൽ വെള്ളം ചേർക്കപ്പെട്ടുവെന്നും നഷ്ടമായ ഹിന്ദുത്വ പ്രതിച്ഛായ വീണ്ടെടുക്കാൻ ബിജെപിയുമായി കൈകോർക്കണമെന്നുമാണ് ഷിൻഡെ പറഞ്ഞത്. ബാലാസാഹേബ് ആണ് ഞങ്ങളെ ഹിന്ദുത്വം അഭ്യസിപ്പിച്ചത്. ബാലാസാഹേബിന്റെയും ആനന്ദ് ഡീഗെ സാഹേബിന്റേയും ഹിന്ദുത്വത്തെ അധികാരത്തിന് വേണ്ടി വഞ്ചിക്കാൻ ഒരു കാരണവശാലും ഞങ്ങൾ തയ്യാറാകില്ല എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Comments