ന്യൂഡൽഹി : എൻഡിഎ സഖ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ജൂൺ 24 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലാകും നാമനിർദ്ദേശപത്രിക സമർപ്പിക്കുക. ബിജെപി ഉന്നത നേതാക്കളും കേന്ദ്ര മന്ത്രിമാരും, ബിജു ജനതാ ദൾ പാർട്ടിയിലെ ഉൾപ്പെടെ ഉന്നതരും എത്തുമെന്നാണ് സൂചന.
രാഷ്‌ട്രപതി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ, 50 പേർ സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിക്കുകയും 50 പേർ അതിനെ പ്രതിനിധീകരിക്കുകയും ചെയ്യണം. വോട്ടെടുപ്പിൽ പങ്കെടുക്കുന്ന പാർട്ടികളുടെ നേതാക്കളുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രാജ്യത്തുടനീളം പ്രചാരണ പരിപാടികൾ നടത്താനും തീരുമാനമായിട്ടുണ്ട്. ജൂലൈ 18 നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്.
മുൻ ഝാർഖണ്ഡ് ഗവർണറായ മുർമു (64) സാമൂഹിക സേവനത്തിനും ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിന് ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ്. ബിജെപിയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച മുർമു, കൗൺസിലറായും, ഒഡീഷയിലെ ഷെഡ്യൂൾഡ് ട്രൈബ്സ് മോർച്ച വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.















