കൽപ്പറ്റ: മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം.മണിയ്‌ക്കെതിരെ വർണവിവേചനത്തിന്റെ പേരിൽ അധിക്ഷേപിച്ച് മുസ്ലീം ലീഗ് എംഎൽഎ പി.കെ.ബഷീർ. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നാണ് ബഷീറിന്റെ പരിഹാസം. എംഎം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും ബഷീർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കറുപ്പ് പേടിയെയും അദ്ദേഹം പരിഹസിച്ചു. ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കിൽ നാല് മണിക്കൂർ ജനം റോഡിൽ കിടക്കേണ്ട നിലയാണ്. കറുപ്പ് കണ്ടാൽ ഇയാൾക്ക് പേടി, പർദ്ദ കണ്ടാലും ഇയാൾക്ക് പേടിയെന്ന് ബഷീർ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലാണ് പികെ ബഷീർ എംഎൽഎ വിവാദ പരാമർശം നടത്തിയത്.
‘സൗദി രാജാവ് പോയാൽ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ പോയാൽ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവും. ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കിൽ നാല് മണിക്കൂർ ജനം റോഡിൽ കിടക്കേണ്ട നിലയാണ്. കറുപ്പ് കണ്ടാലും പർദ്ദ കണ്ടാലും ഇയാൾക്ക് പേടിയാണ് ഇനിയിപ്പോൾ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാൽ എന്താവും സ്ഥിതിയെന്നാണ് എന്റെ പേടി.അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’ എന്നും ബഷീർ പരിഹസിച്ചു.
Comments