എറണാകുളം: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ സംഭവത്തിൽ അറസ്റ്റിലായ സിനിമാ നിർമ്മാതാവ് കെ സി സിറാജുദ്ദീൻ രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്. ഇതിന് മുൻപും സമാന രീതിയിൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി സിറാജുദ്ദീൻ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പക്കൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം അറസ്റ്റിലായ സിറാജുദ്ദീനെ റിമാൻഡ് ചെയ്തു.
പ്രാഥമിക ചോദ്യം ചെയ്യലിലാണ് സമാനമായ രീതിയിൽ ഇതിന് മുൻപും സ്വർണം കടത്തിയിട്ടുള്ളതായി സിറാജുദ്ദീൻ വെളിപ്പെടുത്തിയത്. ചെന്നൈ വിമാനത്താവളം വഴിയായിരുന്നു സ്വർണം കടത്തിയത്. ജിമ്മിലേക്കുള്ള ഉപകരണങ്ങളുടെ മറവിലായിരുന്നു ചെന്നൈ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതോടെയാണ് രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് സിറാജുദ്ദീനെന്ന നിഗമനത്തിൽ കസ്റ്റംസ് എത്തിയത്.
ഇറച്ചിവെട്ട് യന്ത്രത്തിൽ കടത്തിയ സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടിയിലായതിനെ തുടർന്ന് നടത്തിയ അന്വേഷണമായിരുന്നു സിറാജുദീനിലേക്കെത്തിയത്. ഏപ്രിൽ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താളത്തിൽ കാർഗോയിൽ വന്ന ഇറച്ചിവെട്ടു യന്ത്രത്തിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ നഗരസഭാ വൈസ് ചെയർമാന്റെ മകൻ അടക്കം അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുബായിലുള്ള നിർമാതാവ് സിറാജുദ്ദീനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും, നാട്ടിലെത്തിയപ്പോൾ അറസ്റ്റ് ചെയ്തതും. ചാർമിനാർ, വാങ്ക് എന്നീ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ.
Comments