സ്വയം നന്നാകാനറിയാത്ത രാജ്യം ചൈനയുടെ കെണിയിൽ പൂർണ്ണമായും അമരുകയോണോ? ഇന്ത്യക്ക് തെക്ക് ശ്രീലങ്കയ്‌ക്കുണ്ടായ ദുരന്തം പാകിസ്താനിലും ആവർത്തിക്കാൻ ഇനി എത്ര നാൾ? ഇമ്രാൻ മാറി സർഫറാസ് വന്നാലും രക്ഷപെടാനാകില്ലെന്ന് തെളിയിക്കുകയാണ് പാകിസ്താൻ.
അന്താരാഷ്‌ട്ര സാമ്പത്തിക നിയന്ത്രണ സമിതി ഇളവുകൾ നൽകാനിരിക്കേ ഒരുമുഴം മുന്നേ കൂടുതൽ സാമ്പത്തിക സഹായം നൽകി സഹായിക്കാൻ തീരുമാനിച്ച ചൈന കൃത്യമായ അജണ്ടയോടെ നീങ്ങുകയാണ്. ഇന്ത്യയ്‌ക്കെന്നും ഭീകരതയാൽ തലവേദനയാകുന്ന പാകിസ്താനെ സഹായിക്കുക വഴി ഒരുവെടിക്ക് രണ്ടു പക്ഷി എന്ന നിലയിൽ ചൈനയുടെ ബോർഡർ റോഡ് സഹായം ഇന്ത്യയെ വളഞ്ഞു പിടിക്കൽ തന്നെയെന്ന് വീണ്ടും തെളിയുകയാണ്.
പാകിസ്താൻ രൂപീകരിക്കപ്പെട്ട നാൾ മുതൽ മതഭീകരത മുഖമുദ്രയാക്കിയ രാജ്യമാണ്. അവരെന്നും എന്നും വിദേശ സാമ്പത്തികം കൈകാര്യം ചെയ്തിരുന്നത് ഭീകരരിൽക്കൂടിയായിരുന്നുവെന്നതിന് തെളിവുകൾ അനവധി. അൽഖ്വയ്ദയുടേയും ജയ്‌ഷേ മുഹമ്മദിന്റേയും ലഷ്‌ക്കറിന്റേയും യൂറോപ്പുമായുള്ള ബന്ധം എന്നും പാകിസ്താൻ കേന്ദ്രീകരിച്ചായിരുന്നു. ലണ്ടനിലും ക്യാനഡയിലും ഫ്രാൻസിലുമൊക്കെ ഭീകരരുടെ ദല്ലാളുകൾ വിലസുന്നു.
ലോകശക്തികൾക്ക് പാകിസ്താനെന്നും ആയുധകച്ചവട കേന്ദ്രവുമാണെന്നതാണ് മറ്റൊരു സത്യം. ഗൾഫ് യുദ്ധമായാലും ഏഷ്യയിലെ ഭീകരതയായാലും അമേരിക്കയുടെ കുതന്ത്രം ഒരു വശത്ത് പാകിസ്താനെ തല്ലുകയും മറുവശത്ത് തലോടുകയുമാണ്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കർ മുഖത്തടിച്ചപോലെ അമേരിക്കയ്‌ക്ക് ഉത്തരം കൊടുത്തിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര സാമ്പത്തിക നിയന്ത്രണങ്ങളിൽ നിന്നും പാകിസ്താനെ ഒഴിവാക്കാൻ അമേരിക്കയും ഫ്രാൻസും ജർമ്മനിയും ബ്രിട്ടണും നേതൃത്വം കൊടുക്കുന്ന സമിതി ശ്രമിക്കുന്നത്.
എല്ലാ മേഖലയിലും പാകിസ്താൻ പ്രതിസന്ധിയിലാകുന്നതിന്റെ വിവിധ തെളിവുകളാണ് ഒരോ ദിവസവും പുറത്തുവരുന്നത്. ഭക്ഷ്യധാന്യപ്രതിസന്ധിയും വൈദ്യുത പ്രതിസന്ധിയും തുടരുന്ന പാകിസ്താനിൽ കടലാസും ഇല്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്. പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും നൽകാൻ ശ്രദ്ധിക്കാത്ത രാഷ്‌ട്രീയ നേതൃത്വം പക്ഷെ വിദേശ രാജ്യങ്ങളിലടക്കം വൻ സ്വത്തുള്ള ധാരാളികളാണ്.
വിദ്യാഭ്യാസ രംഗത്തിന് പുറമേ ആരോഗ്യ രംഗവും കാർഷികരംഗവും പ്രതിസന്ധിയിലാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. ഊർജ്ജമേഖലയിലുൾപ്പെടെയുള്ള നിക്ഷേപങ്ങളുടേയും, കടമെടുത്ത തുകയും മറ്റുമായി ചൈനയ്‌ക്ക് വലിയ തോതിൽ പാകിസ്താൻ പണം തിരിച്ചടക്കാനുണ്ട്. ചൈനയ്‌ക്ക് പുറമെ സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നും അന്താരാഷ്‌ട്ര നാണയ നിധിയിൽ നിന്നും 30 വർഷത്തിനിടെ 13 ഓളം വായ്പകളാണ് പാകിസ്താൻ എടുത്തിട്ടുള്ളത്. ഇതിന്റെ പലിശപോലും തിരിച്ചടയ്‌ക്കാൻ പാകിസ്താന് ഇതുവരെ സാധിച്ചിട്ടില്ല.
പാകിസ്താനിലെ ഭൂരിപക്ഷം വ്യവസായങ്ങളും നിയന്ത്രിക്കുന്നത് ചൈനയാണ്. സാമ്പത്തിക സഹായം വർദ്ധിപ്പിച്ചതിന് പിന്നാലെ മറ്റ് സഹായങ്ങളും നൽകി പാകിസ്താനെ കൂടുതൽ കുരുക്കിലേയ്‌ക്ക് ചൈന എത്തിച്ചുകഴിഞ്ഞു. തങ്ങളുടെ ഉദ്യോഗസ്ഥരെ ഭീകർ വധിക്കുന്നതിന് ബദലായി സുരക്ഷയുടെ കാര്യം പറഞ്ഞ് ചൈന സൈനികരേയും തന്ത്രപ്രധാന നിർമ്മാണ കേന്ദ്രങ്ങളിൽ വിന്യസിക്കുകയാണ്.
പ്രവിശ്യഭരണങ്ങൾ നിർണ്ണായകമായ പാകിസ്താനിൽ സുപ്രധാന നഗരകേന്ദ്രങ്ങളൊഴിച്ച് ബാക്കി എല്ലായിടത്തും ദാരിദ്രം അതിന്റെ എല്ലാ അതിരുകളും കടക്കുകയാണ്. സിന്ധ്, പഞ്ചാബ്, ഖൈബർ പഖ്തൂൻഖ്വ മേഖലകളിലേക്കുള്ള അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവുമടക്കം കടുത്ത നിയന്ത്രണങ്ങളാണ് നേരിടുന്നത്. വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി ഭാവിതലമുറയെ ഭീകരതയിലേക്ക് എളുപ്പം ആകർഷിക്കാൻ മറ്റൊരു കാരണമായി മാറുമെന്നതിൽ സംശയമില്ല.
ഏഷ്യൻ മേഖലയിൽ ഏതൊക്കെ രാജ്യങ്ങൾ ചൈനയെ അമിതമായി ആശ്രയിച്ചിട്ടുണ്ടോ അവയൊക്കെ വൻകർച്ചയെ നേരിടുകയാണ്. മ്യാൻമറും നേപ്പാളും ശ്രീലങ്കയും തകർന്നതിന് പിന്നാലെ പാകിസ്താനും അതേ പാതയിലാണ്.
രാജ്യങ്ങളുടെ സ്വയംപര്യാപ്തത തകർത്ത് പൂർണ്ണമായും തങ്ങളുടെ വാണിജ്യ-സാമ്പത്തിക-പ്രതിരോധ അടിമകളാക്കുക എന്ന ചൈനയുടെ അതിവിദഗ്ധ തന്ത്രത്തിൽ പാകിസ്താനും വീണിരിക്കുന്നു എന്നത് നാൾചെല്ലുന്തോറും തെളിയുകയാണ്
വെബ് ഡസ്‌ക് ജനം ടിവി ഡോട്ട് കോം
Comments