വയനാട് : പോലീസിന്റെ സംരക്ഷണം ഡിസിസി ഓഫീസിന് ആവശ്യമില്ലെന്ന് കോൺഗ്രസ്. ഡിസിസി ഓഫീസിലെത്തിയ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ പോലീസിനെ ഡിസിസി ഓഫീസിൽ നിന്ന് പുറത്താക്കുകയായിരുന്നു. എസ്എഫഐ ഗുണ്ടകളെ സഹായിക്കുന്ന പോലീസിന്റെ സഹായം ആവശ്യമില്ലെന്നാണ് നേതാക്കൾ പറുന്നത്. ഐ സി ബാലകൃഷ്ണന്റെയും ടി സിദ്ദിഖിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
വയനാട്ടിലെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം. ഓഫീസ് സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമപ്രവർത്തകരോട് പ്രകോപിതനായി സംസാരിച്ചിരുന്നു. ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം എസ്എഫ്‌ഐ അക്രമത്തിന് ശേഷമല്ലേ താഴെ വീണത് എന്ന ചോദ്യമാണ് മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്നത്. ഇതിനെതിരെ വിഡി സതീശൻ ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു.
ഡിസിസി ഓഫീസിന് പുറത്തെത്തിയപ്പോഴാണ് വൻ പോലീസ് സന്നാഹത്തെ പ്രതിപക്ഷ നേതാക്കൾ കണ്ടത്. ഇതോടെ പാർട്ടി നേതാക്കൾ തന്നെ പോലീസിനോട് പുറത്ത് കടക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പോലീസുകാരെ ഗേറ്റിന് പുറത്തുനിർത്തി.
പോലീസ് സഹായിക്കേണ്ട സമയത്ത് തങ്ങളെ സഹായിച്ചില്ലെന്നും ഇപ്പോഴിനി അതിന്റെ ആവശ്യമില്ലെന്നും നേതാക്കൾ പറയുന്നു. എസ്എഫഐ ഗുണ്ടകൾ ആക്രമിക്കാൻ എത്തുന്ന വിവരം ഡിസിസി പ്രസിഡന്റ് ഡിവൈഎസ്പിയെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ സമയത്ത് എത്താനോ ആക്രമണം ഒഴിവാക്കാനോ പോലീസിനായില്ല. അതിന് പകരം അവർ എസ്എഫ്‌ഐ ഗുണ്ടകളെ സഹായിക്കുകയാണ് ചെയ്തത് എന്നും നേതാക്കൾ ആരോപിക്കുന്നു. ഡിസിസി ഓഫീസിന്റെ ഗേറ്റിനകത്തേക്ക് കടന്നുപോകരുത് എന്നും നേതാക്കൾ പോലീസിന് താക്കീത് നൽകി.
Comments