ന്യൂഡൽഹി: ഇന്ത്യൻ ജനതയ്‌ക്ക് ക്രിക്കറ്റ് ജീവശ്വാസമായി മാറിയ ലോകകപ്പ് നേട്ടത്തിന് ഇന്ന് 39വയസ്സ്. 1983ലെ ലോകകപ്പ് ക്രിക്കറ്റെന്ന ചരിത്ര നേട്ടം കൊയ്തത് കപിൽദേവെന്ന ലോകോ ത്തര ഓൾറൗണ്ടറിന്റെ അവിശ്വസനീയമായ പോരാട്ടവീര്യത്തിന്റെ മികവിലായിരുന്നു.
ലോകക്രിക്കറ്റിലെ മുടിചൂടാമന്നരായി വിലസിയിരുന്ന കരീബിയൻ നിരയെ ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് കലാശപ്പോരാട്ടത്തിലും കീഴടക്കിയുള്ള ഇന്ത്യയുടെ വിജയം ലോർഡ്‌സ് എന്ന ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ പുതുചരിത്രം കുറിച്ചു. ക്രിക്കറ്റ് ഇന്ത്യൻ ജനതയുടെ രക്തത്തിന്റെ ഭാഗമായി മാറാനും 1983ലെ വിജയം കാരണമായി.
ഏകദിന ക്രിക്കറ്റിലെ അത്രവലിയ സ്‌കോറല്ലാതിരുന്ന 183ന് പുറത്തായ ടീം ഇന്ത്യയാണ് ഓൾറൗണ്ട് മികവിൽ വിൻഡീസിനെ 43 റൺസിന് മുന്നേ എറിഞ്ഞിട്ടത്. ക്രിക്കറ്റിലെ ബാറ്റിംഗ് അതികായനായിരുന്ന ഗോർഡൻ ഗ്രീനിഡ്ജിനെ ഒരു റൺസിന് മടക്കി ബൽവീന്ദർ സന്ധുവാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. മദൻലാൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി കളി ഇന്ത്യയ്‌ക്ക് അനുകൂലമാക്കി. ബാറ്റിംഗിൽ തകർപ്പൻ ഫോമിലുള്ള ഡസ്മണ്ട് ഹെയ്ൻസ്(13), വിവ് റിച്ചാർഡ്‌സ്(33) ലാറി ഗോമസ്(5) എന്നിവരെ പവലിയനിലെത്തിച്ചാണ് ഇന്ത്യ ജയം കൈപ്പിടിയിലാക്കിയത്.
ഇതേ ലോകകപ്പിൽ സിംബാബാവേയ്‌ക്കെതിരെ കപിൽദേവ് നടത്തിയ വീരോചിത പ്രകടനവും എന്നും ഓർമ്മയിൽ നിൽക്കുന്നു. 5 ന് 17 റൺസ് എന്ന നിലയിൽ നിന്ന് ഒറ്റയ്‌ക്ക് 175 റൺസ് അടിച്ചെടുത്താണ് കപിൽദേവ് ടീമിനെ ലോകകപ്പിൽ സജീവമാക്കി നില നിർത്തിയത്.















