ഇസ്ലാമാബാദ്: ചായയ്ക്ക് പകരം പ്രദേശിക പാനീയങ്ങളായ ലസ്സിയും സാട്ടൂവും ഉപയോഗിച്ച് ശീലിക്കാൻ അഭ്യർത്ഥിച്ച് പാകിസ്താൻ വിദ്യാഭ്യാസ ബോർഡ്. വിദ്യാർത്ഥികളിൽ പ്രാദേശിക പാനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് പാകിസ്താനിലെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ രാജ്യത്തെ സർവ്വകലാശാല വൈസ് ചാൻസിലർമാരോടാണ് അഭ്യർത്ഥിച്ചത്. പ്രാദേശീക പാനീയങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെ തൊഴിൽ വർദ്ധനവും പൊതുജങ്ങൾക്ക് വരുമാനം ഉണ്ടാകുകയും ചെയ്യുമെന്നാണ് വിദ്യാഭ്യാസ ബോർഡ് പറയുന്നത്.
അടുത്തിടെയാണ് ചായ കുടി കുറച്ചിട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ അൽപം കുറവുണ്ടാക്കണമെന്ന് പാക് മന്ത്രി അഹ്സൽ ഇഖ്ബാൽ പറഞ്ഞത്. ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന സാധനങ്ങൾ കുറയ്ക്കണമെന്നും ചായകുടി കുറച്ചാൽ തന്നെ രാജ്യം രക്ഷപ്പെടുമെന്നുമാണ് അഹ്സൽ ഇഖ്ബാൽ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ ബോർഡിന്റെ പുതിയ നിർദ്ദേശം.
‘തേയില ഇറക്കുമതി ചെയ്യാൻ രാജ്യത്തിന് പണം കടം വാങ്ങേണ്ടിവരുന്നു, രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പ്രതിദിനം ഒന്നോ രണ്ടോ കപ്പ് ചായയെങ്കിലും കുറയ്ക്കാൻ ജനങ്ങളോട് ഞാൻ അഭ്യർിക്കുകയാണ്. ഇറക്കുമതി സർക്കാരിന് അധിക സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതാണ് പ്രധാന പ്രശ്നം. കടം വാങ്ങിയ പണം ഉപയോഗിച്ചാണ് നിലവിൽ തേയില ഇറക്കുമതി ചെയ്യുന്നത്. ഒരു ദിവസം ഒരു കപ്പ് ചായ മാത്രം കുടിക്കുന്നത് പതിവാക്കിയാൽ വലിയൊരു തുക ലാഭിക്കാം’ എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ. കഴിഞ്ഞ വർഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇറക്കുമതി ചെയ്തത്.
ചായകുടി കുറയ്ക്കണമെന്ന മന്ത്രിയുടെ നിർദ്ദേശംവലിയ വിമർശനത്തിന് കാരണമായി. പൊതു സ്വത്ത് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെ നീന്തൽക്കുളം പുതുക്കിപ്പണിയുന്നതും അത്യാഡംബര അത്താഴവിരുന്നുകൾ നടത്തുന്നതും പാക് ജനത ചോദ്യം ചെയ്തു. ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യാതെ ചായ കുറയ്ക്കണമെന്ന ഉത്തരവിനെ മാനിക്കില്ലെന്ന് ജനം പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നിലവിൽ പാകിസ്താൻ. സാമ്പത്തിക പ്രശ്നം രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ, വാതകം, ഇന്ധനം എന്നിവയുടെയും വില ഉയരുകയാണ്.വൈദ്യുതി നിയന്ത്രണം പതിനഞ്ചു മണിക്കൂറാക്കി ഉയർത്താൻ പാകിസ്താൻ ആലോചിക്കുന്നുണ്ട്. പാകിസ്താന്റെ വിദേശനാണ്യശേഖരം ജൂൺ ആദ്യവാരം 1000കോടി ഡോളറായി ചുരുങ്ങിയിരുന്നു.
Comments