പാറ്റ്‌ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ 12 പേരെ വിവാഹം കഴിച്ച് അവരെ നിർബന്ധിത വേശ്യാവൃത്തിക്ക് വിധേയരാക്കിയ 32-കാരൻ അറസ്റ്റിൽ. അനാർക്കലി ഗ്രാമവാസിയായ മനോഹർ എന്ന മുഹമ്മദ് ഷംഷാദാണ് അറസ്റ്റിലായത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലുള്ള കൊച്ചധാമൻ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
2015-ലായിരുന്നു ഷംഷാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇയാൾ ഒളിവിൽ പോയി. ഒടുവിൽ ഏഴ് വർഷത്തിന് ശേഷം ബിഹാറിലെ തന്നെ കോയ്ദാംഗി മേഖലയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
അനാർഗ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മകളെയും ഷംഷാദ് തട്ടിക്കൊണ്ടു പോയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരുന്നു ഇത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയെ ഷംഷാദ് കൊണ്ടുപോയത്. തിരച്ചിലിന് ഒടുവിൽ പെൺകുട്ടിയെ കണ്ടെത്താനായെങ്കിലും ഷംഷാദ് ഓടിരക്ഷപ്പെട്ടിരുന്നു.
ഷംഷാദ് വിവാഹം കഴിച്ച 12 പേരിൽ എട്ട് പേരും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. ഇവരെ കിഷൻഗഞ്ചിലെ റെഡ് ലൈറ്റ് ഏരിയയിൽ കൊണ്ടുപോയാണ് വേശ്യാവൃത്തി ചെയ്യിപ്പിച്ചിരുന്നത്. ഇതിൽ പലരെയും ബംഗാളിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തതായി ഷംഷാദ് പോലീസിനോട് വെളിപ്പെടുത്തി. നിലവിൽ പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Comments