കല്യാണത്തിന് ഇന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോ ഷൂട്ടുകൾ. പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടിലും പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിലും പരമാവധി വ്യത്യസ്തത പുലർത്തി വൈറൽ ആക്കാനാണ് നവദമ്പതിമാരുടെ ശ്രമം. ഇപ്പോൾ അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. അത്യന്തം അപകടകരമായ രീതിയിൽ എടുത്ത ഈ ഫോട്ടോ ഷൂട്ടിനെ വിമർശിച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.
മരുഭൂമിയിൽ കത്തുന്ന ചൂടിൽ ഓടുന്ന ട്രെയിനിൽ ഫോട്ടോ ഷൂട്ട് നടത്തിയ രണ്ട് ട്രാവൽ ഇൻഫ്‌ളുവൻസേഴ്‌സാണ് വൈറലായിരിക്കുന്നത്. ക്രിസ്റ്റിജൻ ഇലിസിച്ചും ആൻഡ്രിയ ട്രഗോവ്സെവിച്ചുമാണ് തങ്ങളുടെ ഹണിമൂണിനായി അപകടം പിടിച്ച ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ദമ്പതികൾ വിവാഹവസ്ത്രത്തിൽ ട്രെയിനിന്റെ മുകളിൽ പല പോസിലും നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാം. അതിൽ വളരെ അധികം അപകടകരമായ രീതിയിലും ഇരുവരും പോസ് ചെയ്യുന്നുണ്ട്.
രണ്ട് കിലോമീറ്റർ വരുന്ന ഇരുമ്പ് നിറച്ച ട്രെയിനിലാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. പൊള്ളുന്ന ചൂടിൽ മനോഹരവും വ്യത്യസ്തവുമായ ചിത്രങ്ങൾ കിട്ടാനായി 20 മണിക്കൂറാണ് ആ ട്രെയിനിൽ ഇരുവരും യാത്ര ചെയ്തത്. ഫോട്ടോഷൂട്ടിനായി മാത്രം അവർ 700 കിലോമീറ്ററാണ് ഈ ട്രെയിനിൽ യാത്ര ചെയ്തത്. പകൽസമയത്ത് 45 ഡിഗ്രി സെൽഷ്യസും രാത്രി പൂജ്യം ഡിഗ്രി സെൽഷ്യസും ആയ കാലാവസ്ഥയിലായിരുന്നു ഈ സാഹസം.
Comments