ഡബ്ലിൻ: ഉമ്രാൻ മാലിക്കിന് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം. അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലാണ് ഉമ്രാൻ ഇന്ത്യക്കായി കളിക്കുന്നത്. ജമ്മു കശ്മീരിൽ നിന്നും ഇന്ത്യൻ ടീമിലെത്തുന്ന രണ്ടാമത്തെ കളിക്കാരനാണ് ഉമ്രാൻ മാലിക്ക്. ക്യാപ്ടൻ എന്ന നിലയിൽ ഹർദ്ദിക് പാണ്ഡ്യയുടെ അരങ്ങേറ്റവും ഇന്നത്തെ മത്സരത്തിലാണ്.
പർവേസ് റസൂലാണ് ഇതിന് മുൻപ് ജമ്മു കശ്മീരിൽ നിന്നും ഇന്ത്യൻ ടീമിൽ കളിച്ച ക്രിക്കറ്റ് താരം. ബംഗ്ലാദേശിനെതിരെ ഒരു ഏകദിന മത്സരത്തിലും ഇംഗ്ലണ്ടിനെതിരെ ഒരു ട്വന്റി 20 മത്സരത്തിലും റസൂൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎല്ലിലെ മികച്ച ബൗളിംഗിന്റെ പേരിലാണ് ഉമ്രാൻ മാലിക്കിന് ദേശീയ ടീമിലേക്ക് അവസരം ലഭിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും മാലിക് ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ഉണ്ടായിരുന്നില്ല. ഭുവനേശ്വർ കുമാറിൽ നിന്നാണ് ഉമ്രാൻ മാലിക് ട്വന്റി 20 ക്യാപ് സ്വീകരിച്ചത്. വേഗതയാണ് ഉമ്രാൻ മാലിക്കിന്റെ സവിശേഷത.
അതേസമയം മലയാളി താരം സഞ്ജു സാംസൺ ഇന്ന് കളിക്കുന്നില്ല. മികച്ച ഫോമിലുള്ള ദിനേശ് കാർത്തിക്കാണ് വിക്കറ്റ് കീപ്പർ. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും മഴ മൂലം മത്സരം വൈകുകയാണ്.
Comments