ന്യൂഡൽഹി: മൻ കി ബാത്തിൽ ശബരിമല തീർത്ഥാടനവും അതിന് ഭക്തർ കൽപിക്കുന്ന വിശുദ്ധിയും എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാർധാം ഉൾപ്പെടെയുളള തീർത്ഥാടനങ്ങളെക്കുറിച്ച് പരാമർശിക്കവേയാണ് ദക്ഷിണേന്ത്യയിൽ ശബരിമല തീർത്ഥാടനവും പ്രധാനമന്ത്രി എടുത്തു പറഞ്ഞത്.
ശബരിമല യാത്രയ്‌ക്ക് ദക്ഷിണേന്ത്യയിലും പ്രാധാന്യമുണ്ട്. ശബരിമലയിലേക്കുള്ള പാത പൂർണമായും കാടുകളാൽ ചുറ്റപ്പെട്ട കാലത്തും മലമുകളിലെ അയ്യപ്പനെ ദർശിക്കാൻ ആളുകൾ പോയിരുന്നു. ഇന്നും യാത്ര തുടരുകയാണ്. ഇപ്പോഴും ഭക്തർ വ്രതമെടുത്ത് ഈ യാത്രക്ക് പോകുമ്പോൾ, മതപരമായ ആചാരങ്ങൾ മുതൽ താമസ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യം വരെ ആളുകൾ ചെയ്യുന്നു, അതായത്, ഈ യാത്രകൾ നമുക്ക് നേരിട്ട് പാവപ്പെട്ടവരെ സേവിക്കാൻ അവസരം നൽകുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവർക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്. അതുകൊണ്ടാണ് രാജ്യവും ഇപ്പോൾ ഭക്തർക്ക് അവരുടെ ആത്മീയയാത്രകളിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം പരിശ്രമിക്കുന്നത്. ഇത്തരമൊരു യാത്ര നടത്തുകയാണെങ്കിൽ, ആത്മീയതയ്‌ക്കൊപ്പം ഏക ഭാരതം ശ്രേഷ്ഠഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും നിങ്ങൾക്കുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു സമൂഹമെന്ന നിലയിൽ, പുതിയ ആശയങ്ങളും പുതിയ മാറ്റങ്ങളും സ്വീകരിച്ചുകൊണ്ട് നാം എപ്പോഴും മുന്നോട്ട് പോകുന്നു. നമ്മുടെ സാംസ്‌കാരിക ചലനങ്ങളും യാത്രകളും ഇതിന് പിന്നിൽ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഋഷിമാരും ഗുരുവര്യരും തീർത്ഥാടനം പോലുള്ള മതപരമായ ഉത്തരവാദിത്വങ്ങൾ നമ്മളെ ഏൽപ്പിച്ചത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ, ജൂലൈ ഒന്നു മുതൽ ഭഗവാൻ ജഗന്നാഥന്റെ പ്രസിദ്ധമായ യാത്ര ആരംഭിക്കാൻ പോകുന്നു. എല്ലാവരും ഈ അവസരത്തിൽ പുരിയിലേക്ക് പോകാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിലും ജഗന്നാഥയാത്ര ഗംഭീരമായി നടത്തപ്പെടുന്നു. ആഷാഢമാസത്തിലെ രണ്ടാം ദിവസമാണ് ഭഗവാൻ ജഗന്നാഥയാത്ര ആരംഭിക്കുന്നത്.
അമർനാഥ് യാത്രയും ജൂൺ 30 മുതൽ ആരംഭിക്കും. അമർനാഥ് യാത്രയ്‌ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ജമ്മുകശ്മീരിലെത്തുന്നു. ജമ്മുകശ്മീരിലെ പ്രദേശവാസികൾ ഈ യാത്രയുടെ ഉത്തരവാദിത്വം ഭക്തിയോടെ ഏറ്റെടുക്കുകയും തീർഥാടകരുമായി സഹകരിക്കുകയും ചെയ്യുന്നു.
അഹമ്മദാബാദായാലും പുരിയായാലും, ഈ യാത്രയിലൂടെ ജഗന്നാഥൻ നമുക്ക് വളരെ അർത്ഥവത്തായ നിരവധി മാനവിക സന്ദേശങ്ങൾ നൽകുന്നു. ഭഗവാൻ ജഗന്നാഥൻ ലോകത്തിന്റെ അധിപനാണ്. എന്നാൽ പാവപ്പെട്ടവർക്കും അധഃസ്ഥിതർക്കും അദ്ദേഹത്തിന്റെ യാത്രയിൽ പ്രത്യേക പങ്കാളിത്തമുണ്ട്. ദൈവവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും വ്യക്തികളോടും ഒപ്പം നടക്കുന്നു. അതുപോലെ നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ യാത്രകളിലും ദരിദ്രനെന്നോ പണക്കാരനെന്നോ ഉയർന്നവനെന്നോ താഴ്ന്നവനെന്നോ വേർതിരിവില്ല. എല്ലാ വേർതിരിവുകൾക്കും അതീതമായി യാത്ര മാത്രം പരമപ്രധാനമാകുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Comments