ഗുവാഹട്ടി: തനിക്ക് 50 എം എൽ എമാരുടെ പിന്തുണയുള്ളതായി അവകാശപ്പെട്ട് ശിവസേന ബാലാസാഹബ് നേതാവ് ഏകനാഥ് ഷിൻഡെ. എം എൽ എമാരുമായി ഉടൻ മഹാരാഷ്ട്രയിൽ മടങ്ങി എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ ഇപ്പോഴും ശിവസേനയാണ്. ഞങ്ങളാണ് ശിവസേനയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇക്കാര്യത്തിൽ ഒരു സംശയവും ഇല്ല. മറ്റുള്ള കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും ഷിൻഡെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘ഒരു എം എൽ എമാരെയും ഞങ്ങൾ ബന്ദിയാക്കിയിട്ടില്ല. ഇവിടെ എല്ലാവരും സന്തുഷ്ടരാണ്. ഞങ്ങൾ എം എൽ എമാരെ ബന്ദിയാക്കിയിട്ടുണ്ട് എന്ന് പറയുന്നവർ, ആ എം എൽ എമാരുടെ പേരുകൾ പറയാൻ തയ്യാറാകണം.‘ ചില എം എൽ എമാരെ ഏകനാഥ് ഷിൻഡെ ബന്ദിയാക്കി വെച്ചിരിക്കുകയാണ് എന്ന ഉദ്ധവ് താക്കറെ പക്ഷ നേതാക്കളുടെ ആരോപണത്തിന് മറുപടിയായി ഏകനാഥ് ഷിൻഡെ പറഞ്ഞു.
തന്നോടൊപ്പമുള്ള എം എൽ എമാർ ബാലാസാഹബ് താക്കറെയുടെ ഹിന്ദുത്വത്തെ അനുകൂലിക്കുന്നവരാണ്. ഞങ്ങളുടെ ഔദ്യോഗിക വക്താവായി തിരഞ്ഞെടുത്തിരിക്കുന്നത് ദീപക് കർസേകറെയാണ്. കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തും. ഷിൻഡെ വ്യക്തമാക്കി.
ഉദ്ധവ് പക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ച ഷിൻഡെ പക്ഷം ശിവസേന ബാലാസാഹബ് എന്നാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകനാഥ് ഷിൻഡെയെ നേതാവായി ശിവസേന ബാലാസാഹബ് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
Comments