ജയ്പൂർ: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജസ്ഥാനിൽ പ്രതിഷേധം പടരുന്നു. പ്രതിഷേധങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ പ്രശ്നബാധിത മേഖലകളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ സംസ്ഥാനത്ത് ആകമാനം വ്യാപിപ്പിച്ചു. ഒരു മാസത്തേക്കാണ് നിരോധനാജ്ഞ.
സംഭവത്തിൽ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന വ്യാപകമായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ജനങ്ങളോട് ശാന്തരായിരിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട കനയ്യ ലാലിന്റെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുമെന്ന് അറിയിച്ചു.
അതേസമയം, സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം എൻ ഐ എ കേസ് ഏറ്റെടുത്തു. സംഭവത്തിന്റെ ഭീകര സ്വഭാവം കണക്കിലെടുത്താണ് ഇത്. കേസിൽ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനാണ് സാദ്ധ്യത.
നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ ഹിന്ദു യുവാവിനെ പട്ടാപ്പകലാണ് അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുന്നൽക്കാരനായ കനയ്യ ലാൽ എന്നയാളിനെയാണ്, കടയിൽ ഉപഭോക്താക്കളുടെ മുന്നിലിട്ട് താലിബാൻ മോഡലിൽ കൊലപ്പെടുത്തിയത്. കൊലപാതകം പ്രതികൾ വീഡിയോയിൽ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കൊലപാതകം.
കൊലപാതകത്തിന് ശേഷം, പ്രതികളെന്ന് സംശയിക്കപ്പെടുന്ന യുവാക്കൾ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ വെല്ലുവിളിച്ചു. അസ്സലാമു അലൈക്കും എന്ന് പറഞ്ഞു കൊണ്ടാണ് ഭീഷണി വീഡിയോ ആരംഭിക്കുന്നത്. തങ്ങൾ ജീവിക്കുന്നതും മരിക്കുന്നതും അള്ളാഹുവിന് വേണ്ടി ആയിരിക്കുമെന്ന് അക്രമികൾ വീഡിയോയിൽ പറഞ്ഞു. പ്രധനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞ് അവർ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. അള്ളാഹുവിന്റെ നാമത്തിൽ ഇസ്ലാമിനെ സംരക്ഷിക്കാൻ, വേണ്ടിവന്നാൽ ആരെയും കൊല്ലുമെന്നും അക്രമികൾ വീഡിയോയിൽ പറയുന്നു.
സംഭവത്തിൽ പ്രതികളായ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് ഇവർ എന്നാണ് വിവരം.
Comments