തിരുവനന്തപുരം: ഫലം വന്നാൽ 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കേറ്റ് നൽകണമെന്നതുൾപ്പെടെ സംസ്ഥാനത്തെ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ സമഗ്രമാറ്റത്തിന് ശുപാർശ. എംജി സർവ്വകലാശാല പ്രോ വി.സി സി.ടി അരവിന്ദ് കുമാർ അദ്ധ്യക്ഷനായ വിദഗ്ധ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞാലും ഫല പ്രഖ്യാപനം നീണ്ടു പോകുന്നതായി വിദ്യാർത്ഥികളിൽ നിന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സർക്കാർ നിയോഗിച്ചത്. പരീക്ഷ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കണമെന്നും, ഇതിന് ശേഷം 15 ദിവസത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നും ശുപാർശയിൽ പറയുന്നു.
സർവ്വകലാശാലകൾക്ക് ഏകീകൃത ഗ്രേഡിംഗ് പാറ്റേൺ നടപ്പിലാക്കണം. ഹാജർനില മൂല്യ നിർണയത്തിനുള്ള മാനദണ്ഡമാക്കരുതെന്നും ശുപാർശയിൽ പറയുന്നു. മൂല്യനിർണയത്തിൽ മാർക്ക് പരിഗണിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.
അതേസമയം ഒരു മാസത്തിനുള്ളിൽ പരീക്ഷാ ഫല പ്രഖ്യാപനം നടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി
Comments