കൊൽക്കത്ത: തൃണമൂലിനും മമതാബാനർജിക്കുമെതിരെ പ്രസ്താവനയുമായി ശ്രീരാമകൃഷ്ണ മിഷൻ. തങ്ങളുടെ ഗുരുപത്നിയും ആരാധനാമൂർത്തിയുമായ മാ ശാരദാ ദേവിയെ മമതാ ബാനർജിയുമായി ഉപമിച്ചതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്. തൃണമൂൽ കോൺഗ്രസ്സ് എംഎൽഎ നിർമൽ മാഝീയുടെ പ്രസ്താവനയാണ് വൻ വിവാദമായി മാറിയത്. പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കാനാകാതെ മമതാ ബാനർജി വെട്ടിലായിരിക്കുകയാണ്.
‘തൃണമൂൽ എംഎൽഎയുടെ പ്രസ്താവന തങ്ങൾക്ക് വലിയ ഞെട്ടലും രോഷവുമാണ് ഉണ്ടാക്കിയിട്ടുള്ളത്. മാ ശാരദാ ദേവി പകരംവെയ്ക്കാനില്ലാത്ത ആത്മീയ തേജസ്സും മാതൃകാ സ്ത്രീരത്നവും ആരാധനാ മൂർത്തിയുമാണ്. മാ ശാരദാ ദേവി സീതയെപ്പോലെ, രാധയെപ്പോലെ, വിഷ്ണുപ്രിയാ ദേവിയെപോലെ മാതൃകാ അവതാരമായി ആരാധിക്കപ്പെടുന്നവരാണ്. മാ ശാരദാ ദേവിയുടെ ആദർശം എല്ലാ ജാതി,മത, വർഗ്ഗ വ്യത്യാസങ്ങൾക്കും അപ്പുറമാണ്. രാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട ഇന്ത്യയിലും പുറത്തുമുള്ള എല്ലാ സന്യാസിസമൂഹവും വിശ്വാസികളും പ്രസ്താവനയെ അപലപിക്കുന്നു.’ ശ്രീരാമകൃഷ്ണ മിഷൻ ജനറൽ സെക്രട്ടറി സ്വാമി സുവീരാനന്ദ പ്രസ്താവനയിലൂടെ അറിയിച്ചു.
‘സ്വാമി വിവേകനാന്ദന്റെ ഗുരുപത്നി മാ ശാരദാ ദേവി തന്നെയാണ് മമതാ ബാനർജിയായി ജന്മമെടുത്തത്. ദേഹത്യാഗം ചെയ്യുന്നതിന് മുമ്പ് താൻ കൊൽക്കത്തയിൽ തന്നെ മനുഷ്യ അവതാരമായി തന്നെ ജന്മമെടുക്കുമെന്ന് വിവേകാനന്ദന്റെ കൈപിടിച്ച് പറഞ്ഞിരുന്നു. സമൂഹ്യപ്രവർത്തന രംഗത്തായിരിക്കും താൻ അവതരിക്കുക എന്നും മാ ശാരദ പറഞ്ഞിരുന്നു. സംഖ്യാശാസ്ത്ര പ്രകാരം അത് മമതാ ബാനർജി തന്നെയാണെന്നതിൽ സംശയമില്ല.’ വിവാദ പ്രസംഗ സമയത്ത് തൃണമൂൽ എംഎൽഎ നിർമൽ മാഝി പറഞ്ഞ ഈ വാക്കുകളാണ് ആദ്ധ്യാത്മിക മേഖലയിൽ വൻ ജനരോഷത്തിന് ഇടയാക്കിയിരിക്കുന്നത്.
എംഎൽഎയുടെ പ്രസംഗം വിവാദമായതോടെ ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും യാതൊരു വിധ പ്രതികരണവും നടത്തരുതെന്ന കർശന നിർദ്ദേശമാണ് മമതാ ബാനർജി നൽകിയിരിക്കുന്നത്. ശ്രീരാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെട്ട ഒരു ജീവചരിത്ര ത്തിലും പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച എംഎൽഎ തങ്ങളുടെ പവിത്രമായ വിശ്വാസത്തെ ഹനിച്ചെന്നാണ് സന്യാസി സമൂഹം ആരോപിക്കുന്നത്.
Comments