പാലക്കാട് : എകെജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ അരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകടനം നടത്തിയത്.
‘കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല, ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല.’ എന്ന മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ‘വല്ലാതങ്ങ് കളിക്കാൻ നിന്നാൽ കൈയ്യും വെട്ടും കാലും വെട്ടും, വേണ്ടിവന്നാൽ തലയും വെട്ടും. അങ്ങ് വടക്കൻ കണ്ണൂരിൽ കൃപേഷ് എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിൽ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല. ഒന്നിന് പത്തായ് പത്തിന് നൂറായ് തിരിച്ചടിക്കും സൂക്ഷിച്ചോ’ എന്ന മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകർ മണ്ണാർക്കാട് നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചത്.
നേരത്തെ ആലപ്പുഴയിൽ നടന്ന സിപിഎം റാലിക്കിടെയും കൊലവിളി മുദ്രാവാക്യം ഉയർന്നിരുന്നു. കൈവെട്ടും കാൽവെട്ടും തല വെട്ടി ചെങ്കൊടി നാട്ടും എന്നായിരുന്നു മുദ്രാക്യം വിളിച്ചത്. എംഎൽഎമാരും ജില്ലാ സെക്രട്ടറി സെക്രട്ടറിമാരടക്കമുള്ള നേതാക്കളും പങ്കെടുത്ത റാലിയിലാണ് പ്രകോപന മുദ്രാവാക്യം വിളി ഉയർന്നത്. മുദ്രാവാക്യം വിളിക്കെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം പരാതി നൽകി. എകെജി സെന്ററിന് നേരെ ആക്രമണം നടന്നതിന് പിന്നാലെ വൻ പ്രതിഷേധ പ്രകടനങ്ങളാണ് ഇടത് സംഘടനകൾ സംസ്ഥാനത്തുടനീളം നടത്തുന്നത്.
Comments