മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് തയ്യാറാക്കിയ റിപ്പോർട്ട് തള്ളി ഇന്ത്യ. പക്ഷപാതപരമായാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും വാസ്തവമല്ലാത്ത കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് സമിതിയുടെ മതസ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ തള്ളിയത്. കൂടാതെ ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് ഒരു ധാരണയില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) ജൂണിൽ പുറത്തിറക്കിയ റിപ്പോർട്ടിലായിരുന്നു ഇന്ത്യക്കെതിരെയുള്ള പരാമർശം. മതസ്വാതന്ത്ര്യം കണക്കിലെടുത്ത് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളെയും ‘പ്രത്യേക പരിഗണനയുള്ള രാഷ്‌ട്രങ്ങളായി’ പ്രഖ്യാപിക്കാൻ യുഎസ് ഭരണകൂടത്തോട് ശുപാർശ ചെയ്യുന്നതായിരുന്നു റിപ്പോർട്ട്.
”പക്ഷപാതപരവും കൃത്യമല്ലാത്തതുമായ അഭിപ്രായങ്ങൾ ഇന്ത്യയെക്കുറിച്ച് പരാമർശിച്ചത് കണ്ടു. ഭാരതത്തെക്കുറിച്ച്, ഇവിടുത്തെ ഭരണഘടന ചട്ടക്കൂടിനെക്കുറിച്ച്, രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ച്, ജനാധിപത്യ ധാർമ്മികതയെക്കുറിച്ചെല്ലാം യാതൊരു ധാരണയും വ്യക്തതയുമില്ലെന്ന് പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ.” റിപ്പോർട്ട് പുറത്തിറക്കിയ യുഎസ് പാനലിനോട് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ്‌സിഐആർഎഫ് തയ്യാറാക്കിയ റിപ്പോർട്ട് നിർഭാഗ്യവശാൽ വസ്തുതകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിലെ അഭിപ്രായങ്ങൾ രൂപപ്പെടുത്തിയതെന്നും അരിന്ദം ബാഗ്ച്ചി പറഞ്ഞു. സംഘടനയുടെ വിശ്വാസ്യതയെയും വസ്തുനിഷ്ഠതയെയും സംബന്ധിച്ച് ആശങ്കകൾ രൂപീകരിക്കാൻ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, ചൈന, പാകിസ്താൻ, അഫ്ഗാനിസ്താൻ, തുടങ്ങി പത്തിലധികം രാജ്യങ്ങളെ ‘പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളായി’ പ്രഖ്യാപിക്കാൻ ബൈഡൻ ഭരണകൂടത്തോട് ശുപാർശ ചെയ്യുന്നതായിരുന്നു യുഎസ് പാനലിന്റെ റിപ്പോർട്ട്.
Comments