കൊല്ലം: കോളജിൽ നിന്നും വിനോദയാത്രയ്‌ക്ക് പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം. ബസിന് മുകളിൽ കത്തിച്ച് പൂത്തിരിയിൽ നിന്നും വാഹനത്തിലേക്ക് തീ പടർന്നു. ബസ് ജീവനക്കാരൻ തീ അണച്ചതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
പെരുമൺ എൻജിനിയറിംഗ് കോളജിലായിരുന്നു സംഭവം. കഴിഞ്ഞ 26 നാണ് മെക്കാനിക്കൽ വിഭാഗത്തിലെ വിദ്യാർത്ഥികൾ ആറ് ദിവസത്തെ വിനോദയാത്രയ്‌ക്കായി പോയത്. ഇതിന് തൊട്ട് മുൻപായിരുന്നു ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. മൂന്ന് ബസുകളാണ് വിനോദയാത്രയ്‌ക്കായി ക്യാമ്പസിൽ എത്തിയത്. ഇതിൽ കൊമ്പൻ എന്ന ബസിന് മുകളിലായിരുന്നു പൂത്തിരി കത്തിച്ചത്. ഇതിൽ നിന്നും ബസിന് മുകളിലേക്ക് തീ പടർന്നു. ഉടനെ ബസ് ജീവനക്കാരൻ വെള്ളവുമായി എത്തി തീ അണയ്‌ക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണം സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം സംഭവത്തിൽ കോളേജിന് പങ്കില്ലെന്ന് അധികൃതർ പറഞ്ഞു. കുട്ടികളെ ആവേശത്തിലാക്കാനായി ജീവനക്കാരാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
Comments