മുംബൈ: ഇന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രവീണ ടണ്ടൻ. പണ്ട് ട്രെയിൻ യാത്രയ്‌ക്കിടെയുണ്ടായ ദുരനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു ട്വിറ്റർ ഉപയോക്താവ് രവീണയോട് ഒരു ചോദ്യം ആരാഞ്ഞപ്പോഴാണ് നടിയുടെ വെളിപ്പെടുത്തലുണ്ടായത്. രാജ്യത്തെ സാധാരണക്കാരുടെയും മിഡിൽ ക്ലാസ് ജനങ്ങളുടെയും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നിങ്ങൾ മനസിലാക്കുന്നുണ്ടോയെന്നായിരുന്നു രവീണ നേരിട്ട ചോദ്യം.
മുംബൈയിലെ ലോക്കൽ ട്രെയിനിലും ബസുകളിലും യാത്ര ചെയ്യുന്നതിനിടെ സാമൂഹ്യവിരുദ്ധരുടെ ശല്യം നേരിട്ടിട്ടുണ്ടെന്നും തിരക്കിനിടെ ചിലർ തന്നെ നുള്ളിയിട്ടുണ്ടെന്നും രവീണ പറയുന്നു. തന്റെ കൗമാരക്കാലത്താണ് ഇത്തരം പ്രശ്‌നങ്ങൾ മറ്റ് സ്ത്രീകളെ പോലെ തന്നെ നേരിട്ടത്. പിന്നീട് തനിക്ക് സ്വന്തമായി ഒരു വാഹനം ലഭിക്കുന്നത് 1992-ലാണെന്നും രവീണ പറഞ്ഞു.
ചുവന്ന റോസാ പൂവിതളുകൾ വിതച്ച കിടക്കകളിൽ കിടന്നുറങ്ങുന്നതല്ല എല്ലാവരുടെയും ജീവിതം. ആഗ്രഹിച്ചിടത്ത് എത്തിച്ചേരാനായി എല്ലാവരും പോരാടിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അത് ആദ്യം ബാധിക്കുക സാധാരണക്കാരെയാണെന്നും അവർ ചൂണ്ടിക്കാട്ടി.
പത്തർ കെ ഫൂൽ എന്ന ചിത്രത്തിലൂടെ 1991ൽ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് രവീണ. ഡയറക്ടർ രവി ടണ്ടന്റെ മകളാണിവർ. തുടർന്ന് നിരവധി ഹിറ്റ് ഹിന്ദി ചിത്രങ്ങളുടെ ഭാഗമാകാനും രവീണയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ 2001-ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഏറെ വിവാദങ്ങൾക്കും ഇടയാക്കി. ജൂറി അംഗങ്ങളിൽ രവീണയുടെ അടുത്ത ബന്ധുവുണ്ടായിരുന്നുവെന്നതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.
Comments