നല്ല നീണ്ട വലിയ താടി വേണം എന്നത് മിക്ക ആണുങ്ങളുടെയും ആഗ്രഹമായിരിക്കും. അതിനായി ആളുകൾ ബിയേർഡ് ഓയിലുകൾ മുതൽ കരടി നെയ്യ് വരെ ഉപയോഗിക്കുക പതിവാണ്. ഒരു കാലത്ത് ആണത്തത്തിന്റെ അടയാളമായി കണക്കാക്കിയിരുന്ന മീശയും താടിയും ഇന്നും ഒരു ട്രെൻഡായി തുടരുകയാണ്. കലിപ്പ് ലുക്ക് കിട്ടാൻ താടി വളർത്തുന്ന യുവാക്കളും ഏറെയാണ്. എന്നാൽ താടിക്കാരാകാൻ ആഗ്രഹിക്കുന്ന യുവാക്കൾ അറിഞ്ഞോളൂ, ലോകത്തിലെ ഏറ്റവും വലിയ താടിക്കാരന്റെ താടിയുടെ നീളം ഒന്നും രണ്ടുമല്ല, 17 അടി അഞ്ച് ഇഞ്ചായിരുന്നു. അത് മാത്രമല്ല, പതിറ്റാണ്ടുകൾക്ക് ശേഷം ഇന്നും ആ റെക്കോർഡ് മറികടക്കാൻ ആർക്കും സാധിച്ചിട്ടില്ല.
നോർവേ സ്വദേശിയായ ഹാൻസ് നിൽസൺ ലാങ്‌സേത് എന്നയാളായിരുന്നു ഏറ്റവും വലിയ താടിയുടെ അവകാശി. 1846 ൽ ജനിച്ച ഹാൻസ്, പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. ഏതൊരു യുവാവിനെയും പോലെ തനിക്ക് താടി വേണമെന്ന് ഇയാളും ആഗ്രഹിച്ചു. അങ്ങനെ തന്റെ 19 ാം വയസിൽ ഹാൻസ് താടി വളർത്താൻ ആരംഭിച്ചു. അല്പംപോലും വെട്ടിക്കളയാതെയാണ് ഹാൻസ് തന്റെ താടി വളർത്തിയത്. അങ്ങനെ ഹാൻസിന്റെ താടിക്ക് ആരാധകർ ഏറെയായി. മത്സരങ്ങളിൽ പങ്കെടുത്ത ഹാൻസ് എല്ലായിടത്തും വിജയിച്ചു. നിലത്തിഴയുന്ന താടി കാണാൻ ആളുകൾ വന്നുകൊണ്ടേയിരുന്നു. ഇത് അയാൾ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടന്നു.
1922 ലാണ് അദ്ദേഹത്തിന്റെ താടി രാജ്യത്തെ തന്നെ ഏറ്റവും വലുതാണെന്ന് സ്ഥിരീകരിച്ചത്. കാലിഫോർണിയയിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത ഹാൻസ് ഒന്നാം സ്ഥാനം നേടി. 17 അടിയായിരുന്നു അന്ന് ഹാൻസിന്റെ താടിയുടെ നീളം. താടിക്ക് 12 അടി നീളമുള്ള സാക്ക് വിൽകോക്‌സ് രണ്ടാം സ്ഥാനവും നേടി.
നിലത്ത് ഇഴഞ്ഞ് കിടന്നിരുന്ന താടി ചുരുട്ടി പോക്കറ്റിൽ വെയ്‌ക്കുകയോ തോളിൽ ഇടുകയോ ആണ് പതിവ്. ഇത് പ്രദർശിപ്പിക്കാൻ അമേരിക്കയിലുടനീളം നടന്ന് അദ്ദേഹം ഫ്രീക്ക് ഷോയും നടത്തിയിരുന്നു. പ്രായം കൂടി വന്നതോടെ ഹാൻസിന്റെ താടി കാണാൻ ആളുകൾ ഏറെയെത്തി. അത് വ്യാജമാണോയെന്ന് സംശയം തോന്നിയവർ താടിയിൽ പിടിച്ച് വലിച്ച് നോക്കി. ഇതെല്ലാം ഹാൻസിലെ അസ്വസ്ഥനാക്കിയിരുന്നു.
തന്റെ ജീവിതം മുഴുവൻ താടി ശുശ്രൂഷിച്ച് വളർത്തിയ ഹാൻസിന്റെ അന്ത്യവും താടി കാരണമായിരുന്നു. എന്നും തോളിലേക്ക് താടി ചുറ്റിക്കെട്ടി വെയ്‌ക്കുകയാണ് ഇയാളുടെ പതിവ്. എന്നാൽ അന്ന് ഇത് കെട്ടിവെയ്‌ക്കാൻ മറന്നു. അതേദിവസം തന്നെ പട്ടണത്തിൽ ഒരു വലിയ തീപ്പിടുത്തമുണ്ടായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടത്തിൽ നിന്നും രക്ഷപ്പെടാൻ ഓടുന്നതിനിടെ താടിയിൽ തട്ടി താഴെ വീണ് ഹാൻസ് മരിച്ചുവെന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ.
മരിക്കുമ്പോൾ ഹാൻസിന്റെ താടിയുടെ നീളം പതിനെട്ടര അടിയായിരുന്നു. ഹാൻസിന്റെ ആഗ്രഹപ്രകാരം സംസ്‌കാരത്തിന് മുൻപ് എല്ലാവരും ചേർന്ന് അദ്ദേഹത്തിന്റെ താടി മുറിച്ചുമാറ്റി. പിന്നീട് 1967 ൽ ഇത് വാഷിംഗ്ടണിലെ പുരാവസ്തു മ്യൂസിയമായ സ്മിത് സോണിയന് നൽകി. ഹാൻസിന്റെ ഓർമ്മയ്‌ക്കായി അദ്ദേഹത്തിന്റെ താടി ഇന്നും സ്മിത് സോണിയനിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
Comments