കെയ്റോ: ഈജിപ്തിൽ സ്രാവിന്റെ കടിയേറ്റ് വിനോദസഞ്ചാരികളായ രണ്ട് സ്ത്രീകൾ മരിച്ചു. ചെങ്കടലിൽ കുളിക്കാനിറങ്ങിയ ഓസ്ട്രിയൻ, റുമേനിയൻ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഈജിപ്ത് വിദേശകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.
ചെങ്കടലിലെ ഹുർഗാദ ബീച്ചിൽ കുളിക്കാനിറങ്ങിയവരെയാണ് സ്രാവ് ആക്രമിച്ചത്. ഓസ്ട്രിയൻ സ്വദേശിനിയായ 68 കാരി അവധി ആസ്വദിക്കുന്നതിന് വേണ്ടിയാണ് ഇവിടെയെത്തിയത്. കുടുബാംഗങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. ഇക്കാര്യം ഓസ്ട്രിയൻ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ 68കാരിയ്ക്ക് ഇടത് കൈ നഷ്ടമായി. റുമേനിയൻ സ്വദേശിനി കൊല്ലപ്പെട്ട വിവരം റുമേനിയൻ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടൽ ഗവർണർ അമർ ഹനീഫ് മുഴുവൻ ബീച്ചുകളും അടച്ചിടാൻ ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്ക് ബീച്ചുകൾ തുറക്കേണ്ടെന്നാണ് അധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ലും ഇവിടെ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Comments