തിരുവനന്തപുരം; എകെജി സെന്ററിൽ പടക്കമെറിഞ്ഞ സംഭവത്തിൽ ആരും അപലപിക്കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ ഈ കുറ്റപ്പെടുത്തൽ. ‘അക്രമം നടത്തിയത് ആരുമാകട്ടെ.ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാൻ തയ്യാറാവണ്ടേ.അപലപിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ എന്ത് കൊണ്ട് വരുന്നുവെന്ന് ‘ അദ്ദേഹം ചോദിച്ചു.
കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണമാണ് നടന്നത്. ആസൂത്രണം നടത്തിയ ആളുകളാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ പിടികൂടും എന്നതിൽ ഒരു സംശയവും വേണ്ട. ഏതെങ്കിലും ആളെ പിടികൂടുകയല്ല നയം കൃത്യമായ അന്വേഷണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബോംബിന്റെ രീതികളെക്കുറിച്ച് കെ സുധാകരനോട് ചോദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
തെറ്റായ കാര്യങ്ങൾ സംഭവിക്കുമ്പോൾ തെറ്റിനെ ന്യായീകരിക്കുകയല്ല വേണ്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമം കാണിച്ചു. സാധാരണ നിലയ്‌ക്ക് തെറ്റായ കാര്യമാണ്. അത് രഹസ്യമായി പറയുകയല്ല ചെയ്തത്. സർക്കാർ അതിൽ നടപടികളെടുത്തു. സിപിഐഎം സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും തള്ളിപ്പറഞ്ഞു. സർക്കാരിന് വേണ്ടി ഞാനും തള്ളിപ്പറഞ്ഞു. ഇതാണ് ഞങ്ങൾ സ്വീകരിക്കുന്ന സമീപനം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
എസ്ഡിപിഐ പ്രവർത്തകർ എകെജി സെന്റർ സന്ദർശിച്ച കാര്യവും അദ്ദേഹം നിഷേധിച്ചു. പാർട്ടി നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയപ്പോൾ എസ്ഡിപിഐയുമായി കൂടിക്കാഴ്ചയ്‌ക്ക് താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ മടങ്ങി. അഞ്ചുമിനിറ്റോളം എകെജി സെന്ററിനടുത്ത് നിന്ന് ഫോട്ടോ എടുത്താണ് മടങ്ങിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്ന് മാത്രമല്ല, ജീവിതത്തിൽ ശുദ്ധി പുലർത്തണം. ആ ശുദ്ധി പുലർത്തിയാൽ നിങ്ങൾക്ക് ആരുടേയും മുന്നിൽ തലകുനിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയുള്ള ഒരു കൂട്ടരുണ്ടോ എന്ന് സംശയിച്ച് ആളുകൾ വന്നാൽ ഇക്കാലത്തും അത്തരക്കാരുണ്ടെന്ന് തെളിയിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശുദ്ധി ജീവിതത്തിൽ പുലർത്താൻ ശ്രമിക്കണമെന്നും പൊതു പ്രവർത്തകർ താൽക്കാലിക ലാഭം മുന്നിൽ കണ്ട് തെറ്റായ കാര്യങ്ങളിലേക്ക് പോകാതിരിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു.
അതേസമയം എ കെ ജി സെന്ററിനു നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേൽ നിയമ സഭയിൽ ചർച്ച അവസാനിച്ചു. പ്രമേയം ശബ്ദവോട്ടോടെ സഭ തള്ളി. പി സി വിഷ്ണുനാഥായിരുന്നു ചർച്ചക്ക് തുടക്കമിട്ടത്.ഭരണ-പ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. 2 മണിക്കൂറാണ് ചർച്ച.
Comments