ഭീമാവരം: സ്വാതന്ത്ര്യ സമരസേനാനി ആയിരുന്ന പശാല കൃഷ്ണമൂർത്തിയുടെ കുടുംബത്തെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ മകൾ 90 കാരി പശാല കൃഷ്ണ ഭാരതിയിൽ നിന്ന് അനുഗ്രഹം തേടുകയും ചെയ്തു. തുടർന്ന് അനന്തരവളെയും സഹോദരിയെയും സന്ദർശിച്ചു. ഭീമാവരത്തിൽ അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തിയ വേളയിലായിരുന്നു സന്ദർശനം. സ്വാതന്ത്ര്യ സമരസേനാനി ആയിരുന്ന അദ്ദേഹത്തിന്റെ 125 മത് ജന്മവാർഷികത്തോട് അനുബന്ധിച്ച് 30 അടി ഉയരത്തിലുള്ള വെങ്കല പ്രതിമയാണ് സ്ഥാപിച്ചത്.
1921ൽ മഹാത്മഗാന്ധിയുടെ വിജയവാഡ സന്ദർശനവേളയിൽ പങ്കെടുത്ത വ്യക്തിയാണ് കൃഷ്ണമൂർത്തി. ഉപ്പു സത്യഗ്രഹത്തിൽ പങ്കു ചേരുകയും വെല്ലൂർ, രാജമുൻത്രി ജയിലുകളിലായി ഒരു വർഷ തടവ് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.ജയിൽ മോചിതനായ ശേഷം വിദേശ വസ്ത്ര വ്യാപാര സ്ഥാപനം വളഞ്ഞ് ദേശീയ പതാക നാട്ടുകയും ചെയ്തു. നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ പോരാട്ടത്തെ മുന്നോട്ട് നയിക്കുന്നതിലും പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാർഷികം ആഘോഷിക്കുന്നതിനൊപ്പം അല്ലൂരി സീതാരാമരാജുവിന്റെ 125 ആം ജൻമവാർഷിക ആഘോഷവും റമ്പ ക്രാന്തിയുടെ 100 ആം വാർഷികവും ഒരുപോലെ ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ചുരുക്കം ചിലരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും വർഷങ്ങളുടെ ചരിത്രം ഉള്ളതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർബന്ധബുദ്ധിയുടെയും ത്യാഗത്തിന്റെയും ആകെ തുകയാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.
സ്വജീവിതം രാജ്യത്തിനായി ത്യജിച്ച മഹാന്മാരുടെ ജീവിതം എക്കാലവും ജനങ്ങൾക്ക് പ്രചോദനം നൽകുന്നതാണ്. 27ാം വയസിൽ ഇന്ത്യയ്ക്ക് വേണ്ടി ജീവൻ ബലിക്കൊടുത്ത മഹാനാണ് സീതാരാമ രാജൂ. അദ്ദേഹത്തിനോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.റമ്പ കലാപ സമയത്ത് ഗോത്ര വർഗ സമൂഹത്തെ സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.
സ്വാതന്ത്ര്യപോരാട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചവരിൽ ഇന്ത്യൻ പതാകയുടെ ശിൽപിയായ പിങ്കലി വെങ്കയ്യ, സ്വാതന്ത്ര്യ സമരസോനാനികളായ പോട്ടി ശ്രീരാമലു, കണ്ണേഗണ്ടി ഹനുമന്തു തുടങ്ങിയവർ ആന്ധ്രപ്രദേശ് സ്വദേശികളായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ഒരുപാട് സംഭാവനകൾ നൽകിയ സംസ്ഥാനമാണ് ആന്ധ്രയെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ പോരാട്ടത്തിൽ അന്നത്തെ യുവജനങ്ങളായിരുന്നു മുന്നിൽ. ഇപ്പോൾ രാജ്യം പുതിയ ഇന്ത്യയെ സൃഷ്ടിക്കുമ്പോൾ യുവത്വം മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. 133 കോടി ജനങ്ങളും ഒന്നിച്ച് നിന്നാൽ മാത്രമെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുയെന്നെും പറഞ്ഞു.
സീതാരാമ രാജുവിന്റെ ജന്മദേശമായ പാണ്ഡരംഗിയിൽ 1992 ലെ റമ്പ കലാപത്തിൽ തകർന്ന ചിറ്റാനാപ്പള്ളി പോലീസ് സ്റ്റേഷന്റെ പുനരുദ്ധാരണവും അല്ലൂരി ധ്യാന മന്ദിര നിർമാണത്തിനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ചുവർ ചിത്രങ്ങളിലൂടെയും സാങ്കേതിക വിദ്യ ഉപയോഗിച്ചും പ്രദർശിപ്പിക്കും.
Comments