ബോട്ടിൽ ക്യാപ് ചലഞ്ചുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഫിറ്റ്നസ് പ്രേമിയായ കേന്ദ്രമന്ത്രി കിരൺ റിജിജു. നേരത്തെ 2019ലായിരുന്നു അദ്ദേഹം ബോട്ടിൽ ക്യാപ് ചലഞ്ച് ഏറ്റെടുത്തത്. ശേഷം വീണ്ടും ചലഞ്ചുമായി എത്തി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചതോടെ കേന്ദ്ര നിയമമന്ത്രിയായ കിരൺ റിജിജു ഇന്റർനെറ്റിൽ തരംഗമാകുകയാണ്.
തായ്ക്വാണ്ട പരിശീലകനായ ഫറാബി ഡാവ്ലെച്ചിൻ ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച സംഗതിയാണ് ബോട്ടിൽ ക്യാപ് ചലഞ്ച്’. റൗണ്ട്-ഹൗസ്-കിക്ക് ഉപയോഗിച്ച് കുപ്പി തട്ടാതെ അടപ്പ് മാത്രം തെറിപ്പിക്കുന്നതാണ് സംഭവം. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തുകയും ചെയ്തിരുന്നു.
കിരൺ റിജിജു 2019ൽ ബോട്ടിൽ ക്യാപ് ചലഞ്ച് നടത്തുമ്പോൾ പ്ലാസ്റ്റിക് ബോട്ടിലായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇത്തവണ ഗ്ലാസ് ബോട്ടിലാണെന്നതാണ് ഏക വ്യത്യാസം. ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം തന്റെ ഫിറ്റ്‌നസ് താൽപര്യം വ്യക്തമാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
”ഫിറ്റ്‌നസ് ഒരിക്കലും ഒറ്റത്തവണത്തെ മാത്രം പരിശ്രമമാകരുത്, ദീർഘകാലത്തേക്കുള്ള ജീവിത ശൈലിയായിരിക്കണം” എന്ന അടിക്കുറിപ്പോടെയാണ് കേന്ദ്രമന്ത്രി വീഡിയോ പങ്കുവെച്ചത്. ഖേലോഇന്ത്യ, ഫിറ്റ്ഇന്ത്യമൂവ്‌മെന്റ് എന്നീ ടാഗുകളോടെയായിരുന്നു പോസ്റ്റ്.
ഫിറ്റ്‌നസ് സംബന്ധമായ വീഡിയോകളും ചിത്രങ്ങളും പതിവായി സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കാറുള്ളയാളാണ് കിരൺ റിജിജു. യോഗ, ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ തുടങ്ങിയ കായിക ഇനങ്ങളിലുള്ള തന്റെ താൽപര്യവും വിവിധ വീഡിയോകളിലൂടെ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഫിറ്റ്‌നസിൽ അതീവ താൽപര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം അരുണാചൽ സ്വദേശിയും മുൻ കായികമന്ത്രിയുമാണ്.
Comments