അമരാവതി: നൂപുർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഉമേഷ് കോൽഹെയെ കൊലപ്പെടുത്താൻ പ്രതികൾ നടത്തിയത് സംഘടിതമായ നീക്കം. ബ്ലാക്ക് ഫ്രീഡം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉമേഷ് പോസ്റ്റിട്ടതിന് പിന്നാലെ യൂസഫ് ഖാൻ അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. കൊലപാതക സംഘത്തിലെ എല്ലാവർക്കും സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തത് യൂസഫ് ഖാൻ ആണ്.
മതവികാരം മറ്റുളളവരിലേക്കും കുത്തിനിറച്ച യൂസഫ് ഖാൻ ഉമേഷിനെ കൊലപ്പെടുത്താൻ ബാക്കി ആറ് പേർക്കൊപ്പം ഗൂഢാലോചനയ്‌ക്കും നേതൃത്വം നൽകി. ജൂൺ 19 ന് ആതിബും ഷോയിബും ഇർഫാൻ ഷെയ്ഖും കൂടിക്കാഴ്ച നടത്തി കൊലപാതകത്തിന് തീരുമാനിച്ചു. അടുത്ത ദിവസം തന്നെ കൊലപ്പെടുത്താനായിരുന്നു തീരുമാനം.
കത്തി വാങ്ങാനായി ഷൊയിബിനെയാണ് ചുമതലപ്പെടുത്തിയത്. ഒരു സുഹൃത്തിൽ നിന്നും ഷോയിബ് 300 രൂപയ്‌ക്കാണ് കത്തി വാങ്ങിയത്. ജൂൺ 20 ന് കൃത്യം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഉമേഷ് മറ്റൊരു വഴിയിലൂടെ പോയതിനാൽ പദ്ധതി നടപ്പിലക്കാൻ ഇവർക്ക് കഴിഞ്ഞില്ല.
ജൂൺ 21 ന് സംഘത്തിലെ 3 പേർ ഉമേഷിന്റെ കടക്ക് സമീപം നിന്നു. ഉമേഷ് പുറത്തിറങ്ങിയതോടെ അദ്ദേഹത്തിന്റെ നീക്കങ്ങളെകുറിച്ച് ബാക്കിയുള്ളവർക്ക് അപ്പപ്പോൾ വിവരങ്ങൾ കൈമാറി. തുടർന്ന് വീട്ടിലേക്ക് പോകും വഴി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊലയാളികൾ ഉപയോഗിച്ച ബൈക്ക് വനത്തിനുള്ളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. കേസിൽ തുടരന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. കൊലപാതകത്തിന് ശേഷം സംഘത്തിൽ ഉണ്ടായിരുന്ന ഇർഫാൻ ഷെയ്ഖ് കാറിലാണ് നാഗ്പൂരിലേക്ക് കടന്നത്.
Comments