പട്‌ന: ബീഹാറിൽ 41 വർഷക്കാലം ഒരു കുടുംബത്തെ മുഴുവൻ കബളിപ്പിച്ച് ആഡംബരജീവിതം നയിച്ചയാൾക്ക് തടവ് ശിക്ഷ. ബീഹാറിലെ നളന്ദ ജില്ലയിലെ മുർഗാവൻ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ കാമേശ്വർ സിങ് എന്നധനികനായ ഭൂവുടമയേയും കുടുംബത്തെയുമാണ് ദയാനന്ദ് ഗൊസൈൻ കബളിപ്പിച്ചത്. ആൾമാറാട്ടക്കേസിലാണ് കോടതി ഇയാളെ ഏഴുവർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. കാമേശ്വർ സിങിന്റെ മക്കൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ദയാനന്ദ് ഗൊസൈൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
1977 ലാണ് കേസിനാസ്പദമായ സംഭവം. കാമേശ്വർ സിങിന്റെ 16 വയസുള്ള മകനെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായി. പിന്നീട് 1981 ൽ ദയാനന്ദ് ഗൊസൈൻ ഗ്രാമത്തിലെത്തി കാമേശ്വറിന്റെ കാണാതായ മകനെന്ന് അവകാശപ്പെട്ടു. പ്രായാധിക്യത്താൽ കാഴ്ച മങ്ങിയ കാമേശ്വർ ഇയാളെ വീട്ടിലേക്ക് കൊണ്ട് വന്നു. എന്നാൽ കാമേശ്വറിന്റെ ഭാര്യ രാംസഖി അവകാശവാദവുമായി എത്തിയത് തന്റെ മകനല്ലെന്ന് പോലീസിൽ പരാതിപ്പെട്ടു.
തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി കാമേശ്വറിനെ കബളിപ്പിച്ച് കാണാതായ മകനായി ആഡംബര ജീവിതം നയിച്ചു. ഇതിനിടെ ഇയാൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുകയും വിവാഹിതനാവുകയും ചെയ്തു. 40 വർഷക്കാലം ഇയാൾ കനയ്യ സിങായി ജീവിച്ചു. ഇതിനിടെ കാമേശ്വറിന്റെ മകളും മറ്റ് മക്കളും പരാതി നൽകി. എന്നാൽ കാമേശ്വറും ഭാര്യയും മരിച്ചതിന് പിന്നാലെ പ്രതി ഇവരുടെ 37 ഏക്കർ സ്ഥലം വിൽക്കുകയും കുടുംബവീടിന്റെ ഒരു ഭാഗം സ്വന്തമാക്കുകയും ചെയ്തു.
ഡിഎൻഎ പരിശോധന അടക്കമുള്ളവയ്‌ക്ക് ഇയാൾ തയ്യാറായില്ല. നിരന്തരമായ അന്വേഷണത്തിന് ശേഷം ജാമുവി സ്വദേശിയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയും കേസെടുക്കുകയുമായിരുന്നു. നാൽപത് വർഷത്തിനിടെ ഒരു ഡസനോളം ജഡ്ജിമാരാണ് ഈ കേസ് കേട്ടത്. ഒടുവിൽ കുടുംബത്തിന് അനുകൂലമായി വിധി വരികയായിരുന്നു. എന്നാൽ ഇപ്പോഴും യഥാർത്ഥ കനയ്യ സിങ്ങിന് എന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ല.
Comments