ഷിക്കാഗോ: ഹൈലാൻഡ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ സംഭവിച്ച കൂട്ടവെടിവെപ്പിന്റെ നടുക്കത്തിൽ നിന്ന് ഷിക്കാഗോ നഗരം മുക്തി നേടിയിട്ടില്ല. ആറ് പേരുടെ ജീവനെടുക്കുകയും 24 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അക്രമിയെ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ് പോലീസ്.
തോക്കുനിയമത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും അമേരിക്കയെ വിറപ്പിക്കുകയാണ് കൂട്ടവെടിവെപ്പുകൾ. 2022 വർഷമാരംഭിച്ച് ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്ത് ഇതുവരെ 309 വെടിവെപ്പുകൾ ഉണ്ടായെന്നാണ് കണക്ക്. ഇവയിൽ ഹൈലാൻഡ് പാർക്കിലെ വെടിവെപ്പ് ഈ വർഷം സംഭവിക്കുന്ന 15-ാമത് കൂട്ടവെടിവെപ്പായിരുന്നു. അതേസമയം അവധിദിനമുണ്ടാകുന്ന 11-ാമത്തെ ആക്രമണമാണ് ഹൈലാൻഡ് പാർക്ക് വെടിവെയ്പ്പ്.
ഇത്തരം വെടിവെപ്പുകളിൽ ഇതുവരെ 10,072 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അബദ്ധത്തിൽ തോക്കെടുത്ത് വെടിവെച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടവർ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. അതിനാൽ ഇവയിൽ അപകട മരണങ്ങളും ഉൾപ്പെടുന്നു.
നാലോ അതിലധികമോ ആളുകൾ വെടിവെപ്പിൽ കൊല്ലപ്പെടുമ്പോഴാണ് അവയെ കൂട്ടവെടിവെപ്പായി കണക്കാക്കുന്നത്. 2022 ആരംഭിച്ച് 185 ദിവസങ്ങൾ പിന്നിടുമ്പോൾ പതിനൊന്നോളം ആക്രമണങ്ങളാണ് ഇത്തരത്തിൽ സംഭവിച്ചത്. ശരാശരി ആക്രമണങ്ങളുടെ നിരക്ക് പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് വർധനയാണ് അമേരിക്കയിലെ വെടിവെപ്പുകളുടെ എണ്ണത്തിൽ സംഭവിക്കുകയെന്നാണ് സൂചന.
2021-ൽ 692 വെടിവെപ്പുകൾ രേഖപ്പെടുത്തിയപ്പോൾ ഈ വർഷം പകുതിയോടെ തന്നെ 309 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം നടന്ന വെടിവെപ്പുകളിൽ ഏറ്റവും മാരകമായത് ടെക്‌സാസിലെ സ്‌കൂളിൽ നടന്ന കൂട്ട വെടിവെപ്പായിരുന്നു. 19 കുട്ടികളും രണ്ട് അദ്ധ്യാപകരുമായിരുന്നു വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ജനുവരി 23ന് കവർച്ചാ ശ്രമത്തിനിടെ മോഷ്ടാവ് നടത്തിയ വെടിവെപ്പോടെയാണ് രാജ്യത്ത് കൂട്ടവെടിവെപ്പുകൾക്ക് ഈ വർഷം തുടക്കമിട്ടത്. മോഷ്ടാവിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
Comments