കിഴക്കൻ സിക്കിമിൽ നെയ്റോബി ഈച്ചകൾ ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് എഞ്ചിനീയറിംഗ് കോളേജിലെ നൂറോളം വിദ്യാർത്ഥികൾക്ക് ത്വക്ക് അണുബാധ സ്ഥിരീകരിച്ചു. മജിതാറിലെ സിക്കിം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എസ്എംഐടി) കോളേജിലെ വിദ്യാർത്ഥികൾക്കിടയിലാണ് വ്യാപകമായി അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ സ്വദേശിയായ നെയ്റോബി ഫ്ലൈസ് എന്ന പ്രാണികൾ സ്ഥലത്ത് അതിവേഗം വളരുകയാണെന്ന് ആരോഗ്യ വിദഗ്ദർ പറഞ്ഞു.
പ്രജനന കേന്ദ്രങ്ങളും ഭക്ഷണവും തേടിയാണ് ഈച്ചകൾ വരുന്നത്. ഇവ വ്യാപിക്കുന്നതോടെ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് ഈച്ചകൾ പെരുകുമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. രോഗം ബാധിച്ച വിദ്യാർത്ഥികൾക്ക് ചികിത്സ നൽകിയെന്നും അടുത്തിടെ രോഗം ബാധിച്ച ഒരു വിദ്യാർത്ഥിയുടെ കൈയിൽ ശസ്ത്രക്രിയ വരെ നടത്തേണ്ടിവന്നുവെന്നും കോളേജ് അധികൃതർ അറിയിച്ചു.
കെനിയൻ ഈച്ചകൾ അല്ലെങ്കിൽ ഡ്രാഗൺ ബഗ്ഗുകൾ എന്നും വിളിക്കപ്പെടുന്ന നെയ്റോബി ഈച്ചകൾ, പെഡറസ് എക്സിമിയസ്, പെഡെറസ് സബേയസ് എന്നീ രണ്ട് ഇനങ്ങളിൽ പെടുന്നു. ചെറുതും വണ്ട് പോലെയുള്ളതുമായ പ്രാണികളാണ് ഇവ. ഓറഞ്ചും കറുപ്പും നിറമാണ് ഇവയ്ക്കുള്ളത്. ഉയർന്ന മഴയുള്ള പ്രദേശങ്ങളിൽ വ്യാപകമായി വളരുന്ന ഇവ പ്രകാശത്തിൽ ആകർഷിക്കപ്പെടും.
ഈ ഈച്ചകൾ കടിക്കില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വിളകളെയും കീടങ്ങളെയും ആക്രമിക്കുന്ന ജീവിയാണ് നെയ്റോബി ഈച്ചകൾ. എന്നാൽ ഇവ ശരീരത്തിൽ കയറിപ്പറ്റിയാൽ അപകടമാണ്. ചർമ്മത്തിൽ വന്നിരിക്കുമ്പോൾ എന്തെങ്കിലും ശല്യമുണ്ടായാൽ ശക്തമായ അസിഡിക് പദാർത്ഥം ഇവ പുറപ്പെടുവിക്കും. ഇത് ചർമ്മത്തിൽ പൊള്ളലേൽപ്പിക്കുന്നു. ഈ പദാർത്ഥത്തെ പെഡെറിൻ എന്ന് വിളിക്കുന്നു.
Comments