ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനം വീണ്ടും അടിയന്തിരമായി ലാൻഡ് ചെയ്തു. ഗുജറാത്തിലെ കണ്ട്‌ലയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് വിൻഡ്ഷീൽഡിൽ വിള്ളൽ ഉണ്ടായതിന് പിന്നാലെ പെട്ടെന്ന് ലാൻഡ് ചെയ്തത്.
23,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയായിരുന്നു വിമാനത്തിന്റെ പുറം ഗ്ലാസിൽ വിള്ളൽ ഉണ്ടായത്. ഇതോടെ സ്‌പൈസ് ജെറ്റിന്റെ ക്യൂ-400 എന്ന വിമാനം അതിവേഗം ബോംബെ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.
ഇന്ന് മാത്രം രണ്ട് തവണയാണ് വ്യത്യസ്തയിടങ്ങളിലായി സ്‌പൈസ് ജെറ്റ് വിമാവം അടിയന്തിര ലാൻഡിങ് നടത്തിയത്. രാവിലെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ അടിയന്തിര ലാൻഡിങ് നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഴ് പ്രാവശ്യമായി സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിവിധ സ്‌പൈസ് ജെറ്റ് വിമാനങ്ങൾ അടിയന്തിര ലാൻഡിങ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ഇന്നുണ്ടായ രണ്ട് സംഭവങ്ങൾ ഉൾപ്പെടെ ഏഴ് കേസുകളിലും ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ സാങ്കേതിക-സുരക്ഷാ പ്രശ്‌നങ്ങൾ ഒന്നിന് പിറകെ ഒന്നായി സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനിയുടെ ഓഹരി രണ്ട് ശതമാനം ഇടിഞ്ഞുവെന്നാണ് റിപ്പോർട്ട്.
Comments