തിരുവനന്തപുരം: എകെജി സെൻ്ററിന് നേരെ നടന്നത് സിപിഎം നേതാക്കൾ ആരോപിക്കുന്നത് പോലെ ഭീകരാക്രമണമോ ബോംബേറോ അല്ലെന്ന് നിഗമനം.ഓഫീസിന് നേരെ എറിഞ്ഞ സ്‌ഫോടകവസ്തുവിന് വീര്യം തീരെ കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണ് എന്നും ഫൊറൻസിക് വിഭാഗത്തിന്റെ നിഗമനം. അക്രമികളെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് പ്രാഥമിക നിഗമനങ്ങളെയെല്ലാം തള്ളി ഫൊറൻസിക്കിന്റെ കണ്ടെത്തെലുകൾ.
സ്ഥലത്തു നിന്നു ശേഖരിച്ച രാസവസ്തുക്കളിൽ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗഡർ എന്നിവ കണ്ടെത്തി. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണത്തിന് മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കി. സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ എക്‌സ്‌പ്ലോസീവ് വിഭാഗത്തിലായിരുന്നു പ്രാഥമിക പരിശോധന.
അതേസമയം എകെജി സെന്ററിന് നേരെ ‘അജ്ഞാതൻ’പടക്കമെറിഞ്ഞിട്ട് നാല് ദിവസത്തിലധികം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. എകെജി സെന്റെറിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാളെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും പോലീസിന് കണ്ടെത്താനായിട്ടില്ല.
എട്ടോളം പോലീസുകാർ എകെജി സെന്ററിന് മുന്നിലുണ്ടായിട്ടും ആക്രമിയെ എന്തുകൊണ്ട് പിന്തുടർന്നില്ല എന്ന ചോദ്യവും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്.
കുന്നുകുഴി ,ലോ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലെ മുപ്പതോളം സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വണ്ടി നമ്പർ കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത് . ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ മേൽനോട്ടത്തിലാണ് അന്വേഷണം
3
Comments