ചെന്നൈ: പുനർ വിവാഹത്തിന് ശ്രമിക്കുന്ന പുരുഷന്മാരെ വിവാഹം കഴിച്ചതിന് ശേഷം അവരുടെ സ്വത്തുക്കൾ അടിച്ചെടുത്ത് മുങ്ങുന്ന സ്ത്രീ ചെന്നൈയിൽ പിടിയിൽ. ആന്ധ്ര തിരുപ്പതി സ്വദേശിനിയായ സുകന്യയാണ്(54) അറസ്റ്റിലായത്. ഇവരുടെ തട്ടിപ്പിനിരയായ ഗണേഷ് എന്ന യുവാവിന്റെ കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ ഇവർ നേരത്തേയും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ കമ്പനിയിൽ മാനേജരായ ആവഡി സ്വദേശി ഗണേശിനെയാണ് ഇവർ ഒടുവിൽ വിവാഹം ചെയ്തത്. ശരണ്യ എന്ന വ്യാജപേരിലാണ് സുകന്യ വരന്റെ കുടുംബത്തെ പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ഇരുവരും തമ്മിലുള്ള വിവാഹവും നടന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ഗണേഷിന് വധുവിനെ ലഭിച്ചത്. അതുകൊണ്ട് തന്നെ മരുമകൾക്ക് ഗണേശിന്റെ അമ്മ ഇന്ദ്രാണി 25 പവൻ സ്വർണവും സമ്മാനമായി നൽകി.
പിന്നാലെ ഗണേശിന്റെ കുടുംബത്തിന്റെ ഭരണം സുകന്യ ഏറ്റെടുത്തു. ഗണേശിന്റെ പേരിലുള്ള സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ദ്രാണിയുമായി ഇവർ വഴക്കുണ്ടാക്കി. സ്വത്ത് എഴുതി നൽകാൻ ഗണേശ് തയ്യാറായെങ്കിലും ആധാർ കാർഡ് കൈമാറാൻ സുകന്യ തയ്യാറായില്ല. ഇതോടെ ഇന്ദ്രാണി സുകന്യയെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ നേരത്തേയും മൂന്ന് തവണ സുകന്യ വിവാഹം കഴിച്ചതായി കണ്ടെത്തി. വിവാഹിതരായ പെൺമക്കളുള്ള ഇവർ 11 വർഷം മുൻപാണ് വീട് വിട്ടിറങ്ങിയത്. മൂന്ന് തവണയും സ്വത്ത് തട്ടിയെടുത്ത ശേഷം ഇവർ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ബ്യൂട്ടി പാർലറിൽ പോയി വലിയ രീതിയിൽ ഒരുങ്ങിയാണ് ഇവർ പെണ്ണുകാണലിന് എത്താറുള്ളത്. സ്വത്ത് മോഹിച്ചാണ് ഇത്രയും വിവാഹം കഴിച്ചത് എന്ന് സുകന്യ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Comments