ഹൈദരാബാദ്: തെലങ്കാനയിൽ പോപ്പുലർഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഹൈദരാബാദ് ഓട്ടോ നഗർ സ്വദേശി അബ്ദുൾ ഖാദർ ആണ് അറസ്റ്റിലായത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കരാട്ടേ അദ്ധ്യാപകനായി ജോലി ചെയ്തുവരികയാണ് അബ്ദുൾ ഖാദർ. വീട്ടിലിരുന്ന് ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോപ്പുലർഫ്രണ്ടിന്റെ ബാനറുകളും പുസ്തകങ്ങളും പോലീസ് പിടിച്ചെടുത്തു.
രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനൊടുവിൽ ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പുസ്തകങ്ങൾ പരിശോധിച്ചതിൽ ഇക്കാര്യം കൂടുതൽ വ്യക്തമായി. രാജ്യവിരുദ്ധ ഉള്ളടക്കം അടങ്ങിയ പുസ്തകങ്ങളായിരുന്നു ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.
ആളുകൾക്കിടയിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ രാജ്യവിരുദ്ധ പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. സംഘടന വഴി മുസ്ലീങ്ങൾക്കിടയിൽ ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സംഘടനയിലെ യുവാക്കൾക്ക് ആയുധ പരിശീലനം നൽകുന്നുണ്ടെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Comments