ന്യൂഡൽഹി : രാജ്യത്തെ തകർക്കാൻ പാകിസ്താൻ നടത്തുന്ന ഗൂഢനീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിന്റെയും ഗൂഢാലോചനയുടെയും തെളിവുകൾ ഉൾപ്പെടുത്തിക്കൊണ്ട് 33 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടിരക്കുന്നത്. പാക് സൈനികരുടെ സഹായത്തോടെ ഭീകരർ എങ്ങനെ നുഴഞ്ഞുകയറുമെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു. പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ എങ്ങനെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
പാക് ഭീകരർക്കെതിരെ പ്രവർത്തിക്കുന്ന ജമ്മു കശ്മീരിലെ പോലീസുകാരെയും അദ്ധ്യാപകരെയും കുടിയേറ്റ തൊഴിലാളികളെയും ഭീകരർ കൊലപ്പെടുത്തുന്നതും മുസ്ലീം യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന രീതിയും ഇതിൽ ചൂണ്ടിക്കാട്ടുന്നു.
2020-2021 വർഷങ്ങളിൽ പാകിസ്താൻ ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ നടത്തിയ 16 ശ്രമങ്ങൾ വിശദീകരിക്കുന്ന ഭാഗം റിപ്പോർട്ടിലുണ്ട്. ”ടെററിസ്റ്റ് ഇൻസിഡന്റ്‌സ് എലോംഗ് ദ എൽഒസി ആന്റ് ഇൻ ദ ഹിന്റർലാന്റ്” എന്ന തലക്കെട്ടോടെയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര അതിർത്തിയിലെ വിവിധ മേഖലകളിലൂടെ ഓരോ തവണയും ഭീകരർ സഞ്ചരിച്ച പാതയും, അവരിൽ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്ത ആയുധ രേഖകളും റിപ്പോർട്ടിലുണ്ട്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭീകര യന്ത്രങ്ങളെ സൃഷ്ടിക്കാൻ പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന പ്രവർത്തനരീതിയും ഇതിലുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിസ്സഹായരായ യുവാക്കളെ കണ്ടെത്തി, അവരെ ബോധവത്ക്കരണം നടത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്താണ് മനസ്സിൽ വർഗീയത കടത്തിവിടുന്നത്. തുടർന്ന് അവരെ ജിഹാദി എന്ന് വിളിച്ച് യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കും. കശ്മീർ താഴ്‌വരയിലും പാകിസ്താനിലും ഇത്തരം റിക്രൂട്ട്‌മെന്റുകൾ നടക്കുന്നു.
സമീപവർഷങ്ങളിൽ പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരർ താഴ്വരയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. സാധാരണ പൗരന്മാരുടെ മനസ്സിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സാധാരണക്കാരെ ടാർഗെറ്റ് ചെയ്യാൻ എളുപ്പമാണ് എന്നതാണ് ഭീകരർക്ക് കൂടുതൽ പ്രചോദനം നൽകുന്നത്. പാകിസ്താൻ ഡീപ് സ്റ്റേറ്റ് പിന്തുണയും സംരക്ഷണവും നൽകുന്ന ‘സ്വദേശി’ തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയെ തകർക്കാൻ വേണ്ടിയാണ് ആക്രമണം നടത്തുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താൻ പിന്തുണയ്‌ക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ രാഷ്‌ട്രീയ നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ലക്ഷ്യമിട്ട് ആക്രമിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് 27 പേരാണ് കൊല്ലപ്പെട്ടത്.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം കണ്ട ഒരു രാജ്യത്ത്, ഏത് പാർട്ടി സർക്കാർ രൂപീകരിച്ചാലും ജമ്മു കശ്മീരിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദം തഴച്ചുവളർന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയിട്ടും തീവ്രവാദികൾക്ക് അവർ പിന്തുണ നൽകുന്നത് തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments